വാഷിങ്ടണ്‍: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിന് ഉടൻ തുറന്നുകൊടുക്കാത്ത പക്ഷം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്.
ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം സമാധാനകരാറിലെത്തിയില്ലെങ്കില്‍ ഇറാനെ വ്യാപകമായി ആക്രമിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നല്‍കി.
സ്വകാര്യ സാമൂഹികമാധ്യമമായ "ട്രൂത്ത് സോഷ്യല്‍" വഴിയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളെ "പവർ പ്ലാന്റ് ഡേ", "ബ്രിഡ്ജ് ഡേ" എന്നിങ്ങനെ വിശേഷിപ്പിച്ച അദ്ദേഹം, അത്തരം ആക്രമണങ്ങള്‍ നടന്നാല്‍ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ പുനർനിർമിക്കാൻ പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നും പറഞ്ഞു.
ഇതിനിടെ, സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകള്‍ ട്രംപ് തള്ളിക്കളഞ്ഞു. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ഇറാൻ ജനത ഇത്തരം നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍, സിവിലിയൻ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണില്‍നിന്ന് രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മേഖലയിലെ സംഘർഷം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ട്രംപിന്റെ ഭീഷണിക്കെതിരെ ഇറാൻ ശക്തമായി പ്രതികരിച്ചു. യുഎന്നിലെ ഇറാൻ പ്രതിനിധികള്‍ അമേരിക്കൻ നീക്കങ്ങളെ യുദ്ധക്കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം, തിരിച്ചടിക്ക് തയ്യാറാണെന്ന സൂചനയും നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലെയും ഇസ്രയേല്‍ മേഖലയിലെയും പ്രധാന അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമാക്കുമെന്ന മുന്നറിയിപ്പും പുറത്ത് വന്നു.
ഇതിന് മുൻപും ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണവിതരണത്തെയും സാമ്പത്തികസ്ഥിരതയെയും ബാധിക്കുന്ന സാഹചര്യത്തില്‍, ഇരുരാജ്യങ്ങളുടെയും നിലപാട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്.

