കോഴിക്കോട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി സിപിഎം നേതാവും ബേപ്പൂർ എംഎല്‍എയുമായ മുഹമ്മദ് റിയാസ്.
ദുരന്തസമയത്ത് ഉണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടേതെന്നും എല്ലാവരെയും ഒന്നിപ്പിക്കേണ്ട ഘട്ടത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭയില്‍ വാചകമടിക്കുന്നതുപോലെയല്ല ഭരണചക്രം തിരിക്കുന്നതെന്നും റിയാസ് പറഞ്ഞു. കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് പറയാനുള്ള കാര്യങ്ങള്‍ പിന്നീട് വിശദീകരിക്കാമെന്നും വിഷയത്തില്‍ സർക്കാരിനുള്ളില്‍ തന്നെ ഭിന്നസ്വരമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഓരോ മന്ത്രിമാരും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സർക്കാരിന് കൂട്ടായ നേതൃത്വമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ റിയാസ് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും രംഗത്തെത്തി. വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തില്‍ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുതാല്‍പര്യവും സ്വത്തും സംരക്ഷിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് ചോദ്യങ്ങള്‍ ഉയരുന്നതെന്നും രാഗേഷ് വ്യക്തമാക്കി.
ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അസഹിഷ്ണുത കാണിക്കാതെ മറുപടി നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും പൊതുപ്രവർത്തകരെ വിരട്ടിനിർത്താൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങളോട് മുഖ്യമന്ത്രി കാണിക്കുന്ന അസ്വസ്ഥത അദ്ദേഹത്തിന്റെ പ്രതിരോധ നിലപാടാണ് വ്യക്തമാക്കുന്നതെന്നും ഇനിയും ഇത്തരം ചോദ്യങ്ങള്‍ ഉയരുമെന്നും രാഗേഷ് കൂട്ടിച്ചേർത്തു.

