കൊച്ചി: കേരളത്തില്‍ എയിംസ് കൊണ്ടുവരാൻ സാധിച്ചില്ലെങ്കില്‍ താൻ രാഷ്ട്രീയം വിടുമെന്ന് സുരേഷ് ഗോപി എംപി. എയിംസിന്റെ പേരില്‍ എല്ലാവരും എന്നെ തേച്ചു.
എയിംസ് കേരളത്തില്‍ വന്നാല്‍ അത് തന്റെ ക്രെഡിറ്റില്‍ ആയിരിക്കുമെന്ന് അന്ന് പറഞ്ഞതാണ്. അത് ഒന്നുകൂടി തറപ്പിച്ച് ഞാൻ പറയുന്നു. അതിനായി പ്രയത്‌നിക്കും. സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും. നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ചുവരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ ഏത് എംപിയാണ് നിങ്ങളോട് പറയുകയെന്നും സുരേഷ് ഗോപി ചോദിച്ചു.
'അതുപോലെ എയിംസിനായി കേരളത്തില്‍ എവിടെ വേണമെങ്കിലും സ്ഥലം തരാമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ സമീപനം വളരെ പോസിറ്റീവ് ആണ്. മുൻ സർക്കാരില്‍ നിന്നും വേണ്ടിയിരുന്ന സമീപനം ഇതായിരുന്നു. അനുയോജ്യമായ അഞ്ചു സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. അക്കാര്യം സംസ്ഥാന ആരോഗ്യ മന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നു. ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങള്‍. കേരളത്തിന് ഏക എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
എല്ലാകാര്യങ്ങളും രേഖാമൂലം കാര്യങ്ങള്‍ നീക്കിയാല്‍ അടുത്ത ബജറ്റിന് മുമ്പ് കേരളത്തിന് എയിംസ് ലഭിക്കും. ഇല്ലെങ്കില്‍ അടുത്തകൊല്ലം. കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് നിഷേധിക്കപ്പെട്ടത്. ഇൻഡിഗോയുടെ കൊച്ചിയില്‍ നിന്ന് കണ്ണൂരേക്കുള്ള യാത്രയില്‍ തന്നോടും ഇക്കാര്യം പറഞ്ഞു. ഒരു സ്ഥലം മാത്രമേ നല്‍കാനുള്ളൂ എന്നും കഴിഞ്ഞ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അഞ്ച് സ്ഥലങ്ങള്‍ ശുപാർശ ചെയ്യുന്ന മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കാം എന്നായിരുന്നു താൻ നല്‍കിയ മറുപടിയെന്നും സുരേഷ് ഗോപി പറഞ്ഞു.
അതുപോലെ ഇന്ധന വില വർധനവില്‍ സംസ്ഥാനം ടാക്‌സ് കുറയ്ക്കുന്നതിന് തയ്യാറാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രം നേരത്തെ ടാക്‌സ് കുറയ്ക്കുന്നതിന് തയ്യാറായിരുന്നു. യുദ്ധ സാഹചര്യം മാറി ക്രൂഡ് ഓയില്‍ വില കുറഞ്ഞാല്‍ എണ്ണ കമ്പനികളോട് വില കുറയ്ക്കണം എന്ന് താൻ ആദ്യം ആവശ്യപ്പെടും. പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ രാജ്യത്തിനു വേണ്ടിയായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വിലയുടെ കാര്യത്തില്‍ മെച്ചപ്പെട്ട സ്ഥിതിയാണ് ഇന്ത്യയിലേതെന്നും സുരേഷ് ഗോപി പറഞ്ഞു.

