വെമ്പായം: തിരുവനന്തപുരം വെമ്പായത്തെ 'ഹാപ്പിലാൻഡ്' അമ്യൂസ്മെന്റ് പാർക്കില്‍ റൈഡ് പൊട്ടിവീണ് വിനോദസഞ്ചാരികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പാർക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ രംഗത്ത്.
മാനേജ്‌മെന്റിന്റെ സുരക്ഷാവീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവരും നാട്ടുകാരും ഒരുപോലെ ആരോപിച്ചു. അപകടം സംഭവിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പാർക്ക് അധികൃതർ ആരും പരിക്കേറ്റവരെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ എത്തിയില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അവധിക്കാലമായതിനാല്‍ നിരവധി സന്ദർശകർ എത്തിയ സമയത്താണ് ഏകദേശം 20 അടിയോളം ഉയരമുള്ള റൈഡ് പൊട്ടിവീണത്. അപകടസമയത്ത് റൈഡിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള 26 പേർക്ക് പരുക്കേറ്റു. അതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. റൈഡ് പ്രവർത്തിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ കുലുങ്ങുകയും പെട്ടെന്ന് ഒരു വശത്തേക്ക് ചരിഞ്ഞ് താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് പരുക്കേറ്റ് ചികിത്സയിലുള്ളവർ വിശദീകരിച്ചു. റൈഡ് താങ്ങിനിർത്തിയിരുന്ന കോണ്‍ക്രീറ്റ് ഭാഗം അടർന്നുമാറുകയും വെല്‍ഡിങ്ങിലെ തകരാർ മൂലം ക്ലാമ്പുകള്‍ ഒടിയുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം പാർക്കില്‍ ആംബുലൻസ് സൗകര്യം പോലും ലഭ്യമായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റവരെ പാർക്കിലെ ഒരു ഓമിനി വാനിലും മറ്റുള്ളവരെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഇവർ പറഞ്ഞു. ഈസമയം മാനേജ്‌മെന്റിന്റെ ആളുകളോ ഉത്തരവാദപ്പെട്ട മറ്റാരെങ്കിലുമോ സ്ഥലത്തെത്തി കാര്യങ്ങള്‍ വിശദീകരിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പ്രതിഷേധിച്ചതിന് ശേഷമാണ് പാർക്കിലുണ്ടായിരുന്ന മറ്റ് ആളുകളെ പാർക്കില്‍നിന്ന് ഒഴിപ്പിക്കാൻപോലും അധികൃതർ തയ്യാറായതെന്നും ആരോപണം ഉയരുന്നുണ്ട്.
ബലമില്ലാത്ത കട്ടികുറഞ്ഞ വസ്തു ഉപയോഗിച്ചാണ് ഇത്രയും വലിയ റൈഡ് നിർമിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇത്തരം ബലഹീനമായ നിർമിതികള്‍ക്ക് എങ്ങനെ സുരക്ഷാ സർട്ടിഫിക്കറ്റും ലൈസൻസും ലഭിച്ചുവെന്നത് ദുരൂഹമാണെന്നും ഇവർ പറഞ്ഞു. മുമ്പും ഈ പാർക്കില്‍ സുരക്ഷാവീഴ്ച മൂലം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആറുമാസം മുമ്പ് സ്വിമ്മിങ് പൂളില്‍ വീണ് ഒരു കുട്ടി മരണപ്പെട്ടിരുന്നതായും അന്ന് അന്വേഷണം നടന്നുവെങ്കിലും കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തുന്നതില്‍ മാനേജ്‌മെന്റ് ശ്രദ്ധിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. മാനേജ്‌മെന്റിന്റെ അനാസ്ഥക്കെതിരെ ശക്തമായ നിയമനടപടികള്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

