തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയില്‍.
ഡിജിപി സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി വഴി മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ തുടർനടപടികളില്‍ സർക്കാർ നിയമോപദേശം തേടാനിടയുണ്ട്. ഇതിനിടെ ക്ഷേത്ര ഭരണസമിതിയുടെ അടിയന്തരയോഗം നാളെ ചേരാനിരിക്കുകയാണ്.
ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ കാണാതായത് സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലുണ്ടായ ഗുരുതര വീഴ്ചകളാണെന്ന സൂചനകളാണ് റിപ്പോർട്ടിലുള്ളത്. കോടികള്‍ വിലമതിക്കുന്ന ചില വസ്തുക്കളുടെ കണക്കെടുപ്പില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും, അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയ സ്വർണവിളക്ക് പിന്നീട് കണ്ടെത്താനായില്ലെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. അതിന് പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളിവിളക്ക് സ്ഥാപിച്ചതായും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. "വൈര നമ" എന്നറിയപ്പെടുന്ന ആഭരണം മാസങ്ങളായി കാണാനില്ലെന്ന വിവരവും റിപ്പോർട്ടിലുണ്ട്.
ക്ഷേത്രത്തിലെ സുരക്ഷാ പരിശോധനകള്‍ മറികടന്ന് ചിലർ പ്രവേശിക്കുന്നുവെന്നതും റിപ്പോർട്ടില്‍ ഗുരുതരമായി ചൂണ്ടിക്കാണിക്കുന്നു. രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന പേരില്‍ ചിലർക്ക് പ്രത്യേക ഇളവുകള്‍ ലഭിക്കുന്നതായും, പ്രധാന പ്രവേശന കവാടങ്ങള്‍ ഒഴിവാക്കി ചെമ്പകത്തുമൂട് വഴി പരിശോധനകളില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇത്തരത്തിലുള്ള പ്രവേശനങ്ങള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.
ആദിത്യവർമ്മയുമായി ബന്ധമുള്ള ചില വ്യക്തികള്‍ ഉള്‍പ്പെടെ സ്ഥിരമായി പരിശോധനകളില്ലാതെ പ്രവേശിക്കുന്നവരുടെ വിവരങ്ങളും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ക്ഷേത്രത്തിലെ സ്വർണക്കട്ടികള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ സൂക്ഷിപ്പുസംവിധാനം അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നും റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നു.
ഇതിനുപുറമെ, നിലവറയില്‍ സൂക്ഷിച്ചിരുന്ന "പൂവട്ടക" എന്ന വസ്തു കാണാതായെന്ന പരാതിയും റിപ്പോർട്ടില്‍ പരാമർശിക്കുന്നു. പിന്നീട് അത് തിരികെ ലഭിച്ചുവെന്ന വിശദീകരണം ഉണ്ടായെങ്കിലും സംഭവത്തില്‍ സമഗ്ര അന്വേഷണം നടന്നില്ലെന്നാണ് കണ്ടെത്തല്‍. രണ്ട് മാസം മുൻപാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

