കാസർകോട്: സിഗരറ്റ് വലിച്ച് പുക ഊതുന്നതും മീശ പിരിക്കുന്നതും റീലാക്കി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് പരോളിലിറങ്ങിയ പെരിയ ഇരട്ടക്കൊലക്കേസ് ഏഴാം പ്രതി കുണ്ടംകുഴി സ്വദേശി ഏഴാം പ്രതി അശ്വിൻ.
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്ന പരോള്‍ വ്യവസ്ഥ ലംഘിച്ചാണ് പ്രതി സിനിമാ ഡയലോഗിനൊപ്പം മാസ് ലുക്ക് നല്‍കുന്ന തരത്തിലുള്ള വീഡിയോ സമൂഹമാധ്യമത്തിലൂടെ ഷെയർ ചെയ്തത്.
പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ അഞ്ച് പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചത്. കേസിലെ പത്ത് പ്രതികളില്‍ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
പ്രതികള്‍ക്ക് ഇരുപത് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പ് നല്‍കിയ കൂട്ട പരോള്‍ വിവാദമായതോടെ കേസിലെ മറ്റ് നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞിരുന്നു. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.
കൂട്ടപ്പരോള്‍ വിവാദമായതോടെ ആഭ്യന്തര വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു. പരോള്‍ അനുവദിച്ചത് ചട്ട പ്രകാരമാണെന്ന് കണ്ടെത്തിയാലേ ബാക്കിയുള്ളവർക്ക് പുറത്തിറങ്ങാൻ സാധിക്കൂ. അതിനിടെയാണ് പുറത്തിറങ്ങിയ പ്രതി പ്രകോപനപരമായ രീതിയില്‍ റീല്‍ പോസ്റ്റ് ചെയ്തത്. അതേസമയം പ്രതികള്‍ പുറത്തിറങ്ങിയതോടെ പ്രദേശത്ത് സംഘർഷ സാധ്യത മുൻനിർത്തി പോലീസ് കനത്ത ജാഗ്രതയിലാണുള്ളത്.

