പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപിക്ക് ചരിത്ര വിജയം. മുഖ്യമന്ത്രി മമത ബാനർജി സ്വന്തം തട്ടകമായ ഭവാനിപൂരില്‍ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിയോട് 15,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് തൃണമൂല്‍ ക്യാമ്പിനെ ഞെട്ടിച്ചു.
നൂറ് സീറ്റ് പോലും തികയ്ക്കാനാവാതെ ഭരണകക്ഷി തകർന്നടിഞ്ഞപ്പോള്‍, ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നം യാഥാർത്ഥ്യമായെന്നും അക്രമ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് ഈ ജനവിധിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
വടക്കൻ ബംഗാള്‍ തൂത്തുവാരിയ ബിജെപി, തൃണമൂലിന്റെ ഉരുക്കുകോട്ടകളായ തെക്കൻ ബംഗാളിലും വൻ മുന്നേറ്റമാണ് നടത്തിയത്. ആർജി കർ മെഡിക്കല്‍ കോളേജ് സംഭവത്തില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയും ബിജെപി സ്ഥാനാർത്ഥിയുമായ രത്ന ദേബ്നാഥ് 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മമത ബാനർജി നേരിട്ടെത്തി പ്രതിഷേധിച്ചത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. വികസന മുരടിപ്പും അക്രമ രാഷ്ട്രീയവും ചർച്ചയാക്കിയ ബിജെപിയുടെ തന്ത്രങ്ങള്‍ ബംഗാളില്‍ കൃത്യമായി ഫലം കണ്ടു.
ന്യൂനപക്ഷ വോട്ടുകളിലെ ഭിന്നിപ്പും തൃണമൂലിന് തിരിച്ചടിയായി. ഹുമയൂണ്‍ കബീറിന്റെ ആം ജനത ഉന്നായൻ പാർട്ടിയും എഐഎസ്ഫും ന്യൂനപക്ഷ മേഖലകളില്‍ നേട്ടമുണ്ടാക്കിയത് മമതയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും സിപിഎം ഒരു സീറ്റിലും വിജയിച്ച് നിയമസഭയില്‍ സാന്നിധ്യമറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രണ്ടാഴ്ച നീണ്ട ആസൂത്രണവും പ്രധാനമന്ത്രിയുടെ നേതൃത്വവും ബിജെപിയുടെ ഈ തേരോട്ടത്തില്‍ നിർണ്ണായകമായി.
Historic Win for BJP in West Bengal; CM Mamata Banerjee Defeated in Bhowanipore
The post ബംഗാളില്‍ തൃണമൂലിന്‍റെ പതനം സമ്പൂർണം, ഭവാനിപൂരില്‍ മമത ബാനർജിയെ മുട്ടുകുത്തിച്ച് സുവേന്ദു അധികാരി; ചരിത്ര വിജയത്തോടെ അധികാരത്തിലേറി ബിജെപി appeared first on NRI Reporter | Global News Updates.

