വാഷിംഗ്ടണ്‍: യു.എസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ ഇറാൻ സൈനിക നയങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് യു.എസ് ജനപ്രതിനിധി സഭ പ്രമേയം പാസ്സാക്കി.
ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികളിലേക്ക് കടക്കുന്നതില്‍ നിന്ന് പ്രസിഡൻ്റിനെ വിലക്കുന്നതാണ് ഈ പ്രമേയം. ഡെമോക്രാറ്റുകള്‍ക്ക് പുറമെ നാല് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങള്‍ കൂടി അനുകൂലിച്ച് വോട്ട് ചെയ്തതോടെ 208-നെതിരെ 215 വോട്ടുകള്‍ക്കാണ് പ്രമേയം വിജയിച്ചത്. ഫെബ്രുവരിയില്‍ ആരംഭിച്ച ഇറാൻ യുദ്ധത്തോടുള്ള പരസ്യമായ വിയോജിപ്പാണ് ഈ വോട്ടെടുപ്പിലൂടെ പ്രകടമായത്. കോണ്‍ഗ്രസിൻ്റെ അനുമതിയില്ലാതെ ട്രംപ് നടത്തുന്ന സൈനിക നീക്കങ്ങളെ തടയാൻ ജനപ്രതിനിധി സഭ നടത്തുന്ന നാലാമത്തെ ശ്രമമാണിത്.
റിപ്പബ്ലിക്കൻ അംഗങ്ങളായ തോമസ് മാസി, ബ്രയാൻ ഫിറ്റ്സ്‌പാട്രിക്, ടോം ബാരറ്റ്, വാറൻ ഡേവിഡ്സണ്‍ എന്നിവരാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേർന്ന് പ്രമേയത്തെ അനുകൂലിച്ചത്. “യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം പാർലമെൻ്റിന് മാത്രമാണ്, അത് നമ്മള്‍ സംരക്ഷിക്കണം,” എന്ന് മിഷിഗണില്‍ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ടോം ബാരറ്റ് വ്യക്തമാക്കി.
പ്രസിഡൻ്റ് ട്രംപിൻ്റെ നിയമവിരുദ്ധവും ഭാരിച്ചതുമായ ഇറാൻ യുദ്ധത്തിനെതിരെയുള്ള ശക്തമായ ഉഭയകക്ഷി പ്രതികരണമാണിതെന്ന് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റ് അംഗം ഗ്രിഗറി മീക്സ് പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ മറ്റൊരു അനന്തമായ യുദ്ധം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നതിൻ്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമേയം ജനപ്രതിനിധി സഭയില്‍ പാസ്സായെങ്കിലും റിപ്പബ്ലിക്കൻമാരുടെ നിയന്ത്രണത്തിലുള്ള യു.എസ് സെനറ്റിൻ്റെ കൂടി അംഗീകാരം ഇതിന് ആവശ്യമാണ്. സെനറ്റ് ഇത് പാസ്സാക്കിയാല്‍ പോലും യുദ്ധം പൂർണ്ണമായി തടയാൻ കഴിഞ്ഞേക്കില്ല. കാരണം, പ്രസിഡൻ്റ് ട്രംപിന് ഈ പ്രമേയത്തിന്മേല്‍ വീറ്റോ അധികാരം ഉപയോഗിക്കാം. പ്രസിഡൻ്റിൻ്റെ വീറ്റോ മറികടക്കാൻ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകള്‍ വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നും ഈ വാരാന്ത്യത്തോടെ കരാർ ഒപ്പിടാനാകുമെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഇല്ലാതെ തന്നെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് ഭൂരിഭാഗം ഭരണകർത്താക്കളും പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. താത്കാലിക വെടിനിർത്തല്‍ നിലവിലുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലും ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരം ആക്രമണങ്ങള്‍ നടത്തിയിരുന്നു.
Setback for Trump: US House of Representatives passes resolution to block military action against Iran

