വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയില്‍ പൂർണ്ണമായി ആയുധം താഴെവെക്കാൻ ഹമാസും മറ്റ് സായുധ ഗ്രൂപ്പുകളും സമ്മതിച്ചതായി റിപ്പോർട്ട്.
ഗാസയില്‍ നിന്നുള്ള സമ്പൂർണ്ണ നിരായുധീകരണ കരാറില്‍ എത്തിയതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു.
കരാർ അംഗീകരിച്ചതായും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തുവിടുമെന്നും മുതിർന്ന ഹമാസ് നേതാവ് ബിബിസിയോട് സ്ഥിരീകരിച്ചു. യു.എസ് മധ്യസ്ഥതയില്‍ തയ്യാറാക്കിയ ഗസ്സ വെടിനിർത്തല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഹമാസിൻ്റെ നിരായുധീകരണവും ഗാസയുടെ പുനർനിർമ്മാണവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹമാസിൻ്റെ പക്കലുള്ള ഭാരമേറിയതും ചെറുതുമായ എല്ലാ ആയുധങ്ങളും പൂർണ്ണമായി നശിപ്പിക്കും. അവരുടെ തുരങ്കങ്ങളും വെടിക്കോപ്പ് നിർമ്മാണ ശാലകളും ഇല്ലാതാക്കും. ഗാസയില്‍ ഹമാസിൻ്റെ നിരായുധീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ഇസ്രായേല്‍ പ്രതിരോധ സേന തങ്ങളുടെ സൈന്യത്തെ ഗാസയില്‍ നിന്ന് പൂർണ്ണമായി പിൻവലിക്കും. ഗസ്സയുടെ ആഭ്യന്തര സുരക്ഷയ്ക്കായി ഒരു പുതിയ പലസ്തീൻ പൊലീസ് സേന രൂപീകരിക്കും. ഇതിനെ സഹായിക്കാൻ വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സ്റ്റെബിലൈസേഷൻ ഫോഴ്സ് (ഐഎസ്‌എഫ്) ഗാസയില്‍ വിന്യസിക്കപ്പെടും. ഹമാസ് തങ്ങളുടെ ഭരണകൂടത്തെ പൂർണ്ണമായി പിരിച്ചുവിടും. പകരം സാങ്കേതിക വിദഗ്ധർ ഉള്‍പ്പെടുന്ന ‘നാഷണല്‍ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ്സ’ (NCAG) എന്ന പുതിയ പലസ്തീൻ സർക്കാർ ഗാസയുടെ ഭരണം ഏറ്റെടുക്കും. ഇവയൊക്കെയാണ് കരാറിലെ പ്രധാന നീക്കങ്ങള്‍.
ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ കെയ്റോയില്‍ വെച്ചുനടന്ന തീവ്രമായ മധ്യസ്ഥ ചർച്ചകള്‍ക്കൊടുവിലാണ് ഈ അപൂർവ്വ പുരോഗതി ഉണ്ടായത്.
അതേസമയം, ഹമാസ് പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെച്ചതായി റിപ്പോർട്ടുകള്‍ ഉണ്ടെങ്കിലും, ഈ നിർദ്ദേശങ്ങള്‍ തങ്ങളുടെ സുരക്ഷാ ആവശ്യങ്ങളെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്നില്ലെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗാസ പൂർണ്ണമായി സൈനികരഹിത മേഖലയാക്കണമെന്ന കർശന നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
Historic change in Gaza: Hamas to lay down arms in response to Trump’s peace plan

