രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചത് ജനങ്ങള്‍ക്കുള്ള ‘ഇലക്ഷൻ ബില്ലാണെന്ന്’ അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നുവെന്നും ഫെബ്രുവരി മുതല്‍ ഇതുവരെ സിലിണ്ടറിന് 1380 രൂപയാണ് വർധിച്ചതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 81 ശതമാനം വർധനവാണ് സിലിണ്ടർ വിലയില്‍ ഉണ്ടായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആദ്യം ഗ്യാസ് വിലയാണ് വർധിപ്പിച്ചതെന്നും അടുത്തത് പെട്രോള്‍, ഡീസല്‍ വിലയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ വിലക്കയറ്റം ചായക്കടക്കാർ, ഹോട്ടലുടമകള്‍, ബേക്കറിക്കാർ തുടങ്ങിയ ചെറുകിട വ്യാപാരികളെയും സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യ സിലിണ്ടർ വിലയിലെ റെക്കോർഡ് വർധനവില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് പാർട്ടിയും രംഗത്തെത്തി. പ്രധാനമന്ത്രിയെ ‘വിലക്കയറ്റക്കാരൻ മോദി’ എന്ന് പരിഹസിച്ച പാർട്ടി നേതൃത്വം, വ്യാപാരികളെ സർക്കാർ നിരന്തരം ദ്രോഹിക്കുകയാണെന്ന് കുറ്റപ്പെടുത്തി. മാസാദ്യമായ ഇന്ന് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിച്ചപ്പോള്‍ ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
First Gas, Next Petrol and Diesel: Rahul Gandhi Slams Centre Over Price Hike
The post ‘ഇത് മോദി സർക്കാരിന്റെ ഇലക്ഷൻ ബില്ല്, ആദ്യം ഗ്യാസ്, പിന്നാലെ പെട്രോളും ഡീസലും വരും, വില വർധനയില്‍ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി appeared first on NRI Reporter | Global News Updates.

