വാഷിംഗ്ടണ്‍/ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട നയതന്ത്ര കരാറിന്റെ നിർണ്ണായക വിവരങ്ങള്‍ പുറത്ത്.
യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ കരട് നിർദ്ദേശങ്ങളോട് ഇറാൻ അനുകൂല നിലപാട് വ്യക്തമാക്കിയതോടെ, ഈ കരാറില്‍ ഒപ്പുവെക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാൻ തനിക്ക് ഏതാനും ദിവസങ്ങള്‍ കൂടി വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉപദേശകരെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി ഈ കരാറിന് പൂർണ്ണ അംഗീകാരം നല്‍കിയെന്ന് ഉറപ്പാക്കാതെ ട്രംപ് ഇതില്‍ ഒപ്പുവെക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
ഹോർമുസ് കടലിടുക്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അടുത്തിടെയുണ്ടായ ശക്തമായ വെടിവെയ്പ്പിനെത്തുടർന്ന് പ്രതിസന്ധിയിലായ നിലവിലെ വെടിനിർത്തല്‍ 60 ദിവസത്തേക്ക് കൂടി നീട്ടാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കരാർ പ്രകാരം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് യാതൊരുവിധ നികുതികളോ നിയന്ത്രണങ്ങളോ ഇല്ലാതെ അടിയന്തിരമായി കപ്പല്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കും. ഇതിനൊപ്പം 30 ദിവസത്തിനകം ഈ ജലപാതയില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ പൂർണ്ണമായും നീക്കം ചെയ്യാൻ ഇറാൻ ബാധ്യസ്ഥരായിരിക്കും. കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുന്നതോടെ ഇറാനിയൻ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ ഘട്ടംഘട്ടമായി പിൻവലിക്കും. യുദ്ധകാലത്ത് തങ്ങള്‍ സ്ഥാപിച്ച മൈനുകള്‍ വേഗത്തില്‍ നീക്കം ചെയ്യാൻ ഇറാന് ഇതൊരു പ്രോത്സാഹനമാകുമെന്നാണ് അമേരിക്ക കരുതുന്നത്.
അമേരിക്ക മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ ഇറാൻ കൃത്യമായി പാലിക്കുന്നതിനനുസരിച്ച് അവർക്ക് ഘട്ടങ്ങളായി സാമ്പത്തിക ഇളവുകള്‍ നല്‍കാനും ഈ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. മുൻപ് ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ഇറാന് പണമായി ആനുകൂല്യങ്ങള്‍ നല്‍കിയതിനെ ട്രംപ് എപ്പോഴും ശക്തമായി വിമർശിച്ചിരുന്നു. അതിനാല്‍ ഇത്തവണ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടല്‍ ഒഴിവാക്കി, ഖത്തർ പോലുള്ള മറ്റ് രാജ്യങ്ങള്‍ വഴി ഇറാന് ഫണ്ട് ലഭ്യമാക്കാനുള്ള സാധ്യതകളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ഇതിനുപുറമെ, അന്തിമ കരാറിലെത്തിയ ശേഷം ഇറാന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി ശതകോടികള്‍ ലഭ്യമാക്കുന്ന ഒരു നിക്ഷേപ നിധി രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകള്‍ നടക്കുന്നുണ്ട്. ഈ നിധിയിലേക്ക് അമേരിക്ക പണം നിക്ഷേപിക്കില്ലെന്നും ഭൂരിഭാഗം തുകയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരിക്കും ഈടാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
എന്നാല്‍, ഏറ്റവും സങ്കീർണ്ണമായ വിഷയമായ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങള്‍ വരാനിരിക്കുന്ന ഭാവി ചർച്ചകളിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന പ്രഖ്യാപനവും അവരുടെ പക്കലുള്ള ഉയർന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും ഇല്ലാതാക്കുമെന്ന ഉറപ്പും കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ട്രംപും അദ്ദേഹത്തിന്റെ നയതന്ത്ര പ്രതിനിധികളും ശക്തമായി വാദിക്കുന്നുണ്ട്. എങ്കിലും, ഈ യുറേനിയം എങ്ങനെ നശിപ്പിക്കും-അത് അമേരിക്കയിലേക്ക് മാറ്റുമോ, ഇറാനില്‍ വെച്ച് നശിപ്പിക്കുമോ, അതോ മറ്റൊരു രാജ്യത്തേക്ക് മാറ്റുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ ചർച്ചകളില്‍ മാത്രമേ അന്തിമ തീരുമാനമാകൂ.

