Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാളെ മുതല്‍ യു.എസില്‍ ഗ്രീൻ കാര്‍ഡ് അപേക്ഷകള്‍ക്ക് പുതിയ നിയന്ത്രണം, 'അഡ്ജസ്റ്റ്മെൻ്റ് ഓഫ് സ്റ്റാറ്റസ്' ഇനി അവകാശമല്ല, ഔദാര്യം മാത്രമെന്ന് യു.എസ് അധികൃതര്‍

നാളെ മുതല്‍ യു.എസില്‍ ഗ്രീൻ കാര്‍ഡ് അപേക്ഷകള്‍ക്ക് പുതിയ നിയന്ത്രണം, 'അഡ്ജസ്റ്റ്മെൻ്റ് ഓഫ് സ്റ്റാറ്റസ്' ഇനി അവകാശമല്ല, ഔദാര്യം മാത്രമെന്ന് യു.എസ് അധികൃതര്‍

NRI Reporter 3 days ago

വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് കുടിയേറാൻ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകള്‍ക്കും വിദ്യാർത്ഥികള്‍ക്കും കടുത്ത തിരിച്ചടിയായി യു.എസ് സിറ്റിസണ്‍ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൻ്റെ (യു.എസ്.സി.ഐ.എസ്) പുതിയ ഗ്രീൻ കാർഡ് പരിഷ്കാരം.

യു.എസിനുള്ളില്‍ വെച്ച്‌ ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന ‘അഡ്ജസ്റ്റ്മെൻ്റ് ഓഫ് സ്റ്റാറ്റസ്’ രീതി ജൂലൈ 10 മുതല്‍ ഒരു സാധാരണ അവകാശമല്ലെന്നും, അത് ഭരണപരമായ ഒരു ഔദാര്യം (Act of Grace) മാത്രമായിരിക്കുമെന്നും യു.എസ് അധികൃതർ വ്യക്തമാക്കി. പുതിയ കർശന നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ, എച്ച്‌-1ബി വിസയിലുള്ള ഐടി ജീവനക്കാരും ഉപരിപഠനത്തിനെത്തിയ വിദ്യാർത്ഥികളും ഉള്‍പ്പെടെയുള്ള ഇന്ത്യൻ അപേക്ഷകർ ഗ്രീൻ കാർഡ് നടപടികള്‍ക്കായി സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ്.

പുതിയ നിയമപ്രകാരം അപേക്ഷകരില്‍ ഭൂരിഭാഗം പേർക്കും യു.എസിനുള്ളില്‍ വെച്ച്‌ ഗ്രീൻ കാർഡ് നടപടികള്‍ പൂർത്തിയാക്കാൻ സാധിക്കില്ല. ഇവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി അവിടെയുള്ള യു.എസ് കോണ്‍സുലേറ്റുകള്‍ വഴി മാത്രമേ ഗ്രീൻ കാർഡ് അപേക്ഷകള്‍ സമർപ്പിക്കേണ്ടി വരികയുള്ളൂ. യു.എസിനുള്ളില്‍ തുടർന്ന് അപേക്ഷ സമർപ്പിക്കണമെങ്കില്‍ അതിനായി മതിയായതും അസാധാരണവുമായ കാരണങ്ങള്‍ അപേക്ഷകർ ബോധിപ്പിക്കേണ്ടി വരും. അല്ലാത്തപക്ഷം അപേക്ഷകള്‍ നേരിട്ട് നിരസിക്കപ്പെടാനാണ് സാധ്യത. യു.എസിനുള്ളില്‍ വെച്ച്‌ ഗ്രീൻ കാർഡ് നല്‍കണോ വേണ്ടയോ എന്നത് പൂർണ്ണമായും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിധേയമായിരിക്കും.

രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നവർക്കും, ദേശീയ താത്പര്യങ്ങള്‍ മുൻനിർത്തിയുള്ള പ്രത്യേക വിഭാഗങ്ങളില്‍ വരുന്നവർക്കും ഈ കർശന നിയമത്തില്‍ ചില ഇളവുകള്‍ നല്‍കിയേക്കുമെന്ന് യു.എസ് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്. ഈ പരിഷ്കാരം താല്‍ക്കാലിക വിസകളില്‍ യു.എസില്‍ തുടരുന്ന ജീവനക്കാരെയും വിദ്യാർത്ഥികളെയും അവരുടെ ആശ്രിതരെയും പ്രതികൂലമായി ബാധിച്ചേക്കാം. ഗ്രീൻ കാർഡ് നടപടികള്‍ക്കായി സ്വന്തം രാജ്യം വിട്ടുപോയാല്‍, പിന്നീട് അമേരിക്കയിലേക്ക് തിരിച്ചുവരുന്നതിന് നിയമപരമായ വിലക്കോ മറ്റ് തടസ്സങ്ങളോ നേരിടേണ്ടി വരുമോ എന്ന വലിയ ഭീതിയിലാണ് പ്രവാസി സമൂഹം.

അമേരിക്കയില്‍ ഒരു വിദേശിക്ക് നിയമപരമായി സ്ഥിരതാമസമാക്കാനും വിസ സ്പോണ്‍സർഷിപ്പ് കൂടാതെ ഏത് കമ്പനിയിലും ജോലി ചെയ്യാനും അനുവാദം നല്‍കുന്ന ഔദ്യോഗിക രേഖയാണ് ഗ്രീൻ കാർഡ്. ‘പെർമനൻ്റ് റസിഡൻ്റ് കാർഡ്’ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ രേഖ, ആദ്യകാലങ്ങളില്‍ ഇതിൻ്റെ നിറം പച്ചയായിരുന്നതിനാലാണ് ‘ഗ്രീൻ കാർഡ്’ എന്ന പേരില്‍ പ്രശസ്തമായത്. യു.എസ് പൗരന്മാരായ പങ്കാളി അല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ വഴിയുള്ള കുടുംബ സ്പോണ്‍സർഷിപ്പ്, എച്ച്‌-1ബി വിസ പോലുള്ള താല്‍ക്കാലിക തൊഴില്‍ വിസകള്‍ വഴിയുള്ള കമ്പനി സ്പോണ്‍സർഷിപ്പ്, കൂടാതെ പ്രത്യേക ഇമിഗ്രേഷൻ ലോട്ടറി സംവിധാനങ്ങള്‍ എന്നിവയിലൂടെയാണ് പ്രധാനമായും വിദേശികള്‍ക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നത്. യു.എസ് പൗരത്വത്തിലേക്കുള്ള ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പാണ് ഗ്രീൻ കാർഡ്. ഗ്രീൻ കാർഡ് ലഭിച്ച്‌ സാധാരണയായി അഞ്ച് വർഷം യു.എസില്‍ നിയമപരമായി താമസിച്ചതിന് ശേഷം ഒരു വ്യക്തിക്ക് പൂർണ്ണ യു.എസ് പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ യു.എസ് പൗരന്മാരെപ്പോലെ വോട്ട് ചെയ്യാനുള്ള അവകാശമോ യു.എസ് പാസ്‌പോർട്ടോ ഗ്രീൻ കാർഡ് ഉടമകള്‍ക്ക് ലഭിക്കില്ല; അവർ സ്വന്തം രാജ്യത്തെ പാസ്‌പോർട്ട് തന്നെയാണ് യാത്രകള്‍ക്കായി ഉപയോഗിക്കേണ്ടത്. കൂടാതെ അനാവശ്യമായി ദീർഘകാലം അമേരിക്കയ്ക്ക് പുറത്ത് താമസിച്ചാല്‍ ഈ കാർഡ് റദ്ദാക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.

New restrictions on green card applications in the US from tomorrow, US officials say ‘adjustment of status’ is no longer a right, but only a privilege

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter