ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം പ്രതീക്ഷിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി.
സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ആസ്തി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നാണ് ആരോപണം. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാറാണ് പരാതി നല്‍കിയത്. ജി. സുധാകരൻ സത്യവാങ്മൂലത്തില്‍ തന്റെ കൈവശം വെറും 5,000 രൂപ മാത്രമാണുള്ളതായി പറഞ്ഞത് പരാതിക്ക് ആധാരമായി.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് ഒരാഴ്ച മുൻപ് ജി. സുധാകരന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന പണം മകന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സിപിഎം മുൻ സംസ്ഥാന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മുൻപാണ് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. പിന്നീട് അമ്പലപ്പുഴയില്‍ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ നല്‍കുകയായിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥിയായാണ് അദ്ദേഹം ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഇത് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പിനെ സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരമുള്ള മണ്ഡലമാക്കി മാറ്റിയിട്ടുണ്ട്. ജി. സുധാകരന് മാസം 38,000 രൂപയും ഭാര്യയ്ക്ക് 1,12,430 രൂപയുമാണ് പെൻഷനായി ലഭിക്കുന്നത്. എന്നാല്‍ തന്റെ കൈവശം 5,000 രൂപയും ഭാര്യയുടെ കൈവശം 10,000 രൂപയുമാണ് ഉള്ളതെന്നാണ് പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യ റിട്ടയേർഡ് കോളേജ് പ്രൊഫസറാണ്. സത്യവാങ്മൂലം പ്രകാരം സ്ഥാനാർത്ഥിക്കോ ഭാര്യയ്ക്കോ ബാങ്കുകളിലോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലോ യാതൊരു വായ്പയോ ബാധ്യതയോ ഇല്ല. കൈവശമുള്ള പണം സംബന്ധിച്ച വിവരമാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയുടെ പ്രധാന ആധാരം.
The post പത്രികയില്‍ ആസ്‌തിവിവരം തെറ്റായി നല്‍കി, ജി സുധാകരനെതിരെ പരാതിയുമായി ഡിവൈഎഫ്‌ഐ നേതാവ്, വിവാദം appeared first on NRI Reporter | Global News Updates.

