സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവുംപ്രതിപക്ഷനേതാവ്യമായി പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്തതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐഎം.
കേടുപാട് സംഭവിച്ച വാഹനത്തിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് എഎ റഹീം എംപി വ്യക്തമാക്കി.
സംഘപരിവാർ ഇഡിയെ വെച്ച് നടത്തിയത് ആസൂത്രിത നീക്കമാണ്. പ്രവർത്തകരുടെ രോക്ഷം അണപൊട്ടി ഒഴുകി. ഉദ്യോഗസ്ഥർ എത്തിയ കാറിന് കേടുപാടുകള്‍ സംഭവിച്ചു. ഡ്രൈവർക്കും പരുക്കേറ്റു. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്. ആ നഷ്ടം പരിഹരിക്കുന്നതില്‍ പാർട്ടിക്ക് ധാർമികതയുണ്ട്. ഡ്രൈവർ ശ്യാമുമായി നേതാക്കള്‍ സംസാരിച്ചുവെന്നും ആശങ്ക നീക്കാനുള്ള കാര്യങ്ങള്‍ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും എ എ റഹീം പ്രതികരിച്ചു.
അതേസമയം, പാർട്ടി പ്രവർത്തകരുടെ ആക്രമണത്തെ കുറിച്ച് പൊലീസ് മേധാവിയില്‍ നിന്നും നേരിട്ട് വിവരം തേടി ആഭ്യന്തര മന്ത്രി. പൊലീസ് വീഴ്ചയിലാണ് ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കിയത്. ഇ ഡി സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും, പൊലീസ് വീഴ്ച പരിശോധിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. കേസില്‍ ഇതുവരെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതില്‍ അഞ്ച് സിപിഐഎം പ്രവർത്തകരെ റിമാൻഡ് ചെയ്തു. കേസില്‍ വധശ്രമം ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്.
ED raids Pinarayi Vijayan’s house; CPM expresses regret over vandalism of vehicle

