വാഷിങ്ടണ്‍: വിദേശ വിദ്യാർഥികള്‍ക്ക് വൻ വെല്ലുവിളിയാകുന്ന പുതിയ നിർദേശങ്ങളുമായി ട്രംപ് ഭരണകൂടം. അമേരിക്കയില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ ബിരുദധാരികളില്‍ നിന്ന് പഠനാനന്തരം $1,00,000 (ഏകദേശം 85 ലക്ഷത്തോളം ഇന്ത്യൻ രൂപ) ഫീസ് ഈടാക്കുന്നത് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോർട്ട്.
എച്ച് 1 ബി വിസ പ്രകാരം അമേരിക്കയില്‍ കരിയർ സ്വപ്നം കാണുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ഈ നിർദേശം നടപ്പിലാക്കാൻ തീരുമാനിക്കുന്ന പക്ഷം ഏറക്കുറെ അസാധ്യമായി മാറിയേക്കും.
ദ വാള്‍സ്ട്രീറ്റ് ജേണല്‍ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഇതുസംബന്ധിച്ച ചർച്ചകള്‍ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയില്‍ത്തന്നെ തുടരാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികള്‍ക്ക് നിർദിഷ്ട ഫീസ് ബാധകമാകുമെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട്.നിലവില്‍ ഈ വിഷയം ഭരണകൂടത്തിന്റെ ആഭ്യന്തര ചർച്ചകളില്‍ മാത്രമാണുള്ളതെന്നും അന്തിമ തീരുമാനം വൈറ്റ് ഹൗസ് ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഫീസ് അടയ്ക്കേണ്ടത് വിദ്യാർഥികളാണോ, ജോലി നല്‍കുന്ന കമ്പനികളാണോ അതോ സർവകലാശാലകളാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. അതേസമയം, എഫ്-1 വിസയിലുള്ള വിദേശ വിദ്യാർഥികള്‍ക്ക് ബിരുദാനന്തരം അവരുടെ മേഖലകളുമായി ബന്ധപ്പെട്ട് താത്കാലിക ജോലിപരിചയം നേടാൻ അനുവദിക്കുന്ന ഓപ്ഷണല്‍ പ്രാക്‌ടിക്കല്‍ ട്രെയിനിങ് (ഒപിടി) പ്രോഗ്രാമിനെയും ഈ നീക്കം ബാധിച്ചേക്കും. ഒപിടിക്കെതിരെ ട്രംപ് ഭരണകൂടം നേരത്തെ രംഗത്തുവന്നിരുന്നു.
വിസാ തട്ടിപ്പിനും കാലാവധി കഴിഞ്ഞുള്ള താമസത്തിനും വേണ്ടി ഒപിടി പ്രോഗ്രാം ദുരുപയോഗം ചെയ്യപ്പെടാമെന്നും ട്രംപ് ഭരണകൂടത്തിന്റെ ആരോപിച്ചിരുന്നു. അമേരിക്കയില്‍ പഠനം പൂർത്തിയാക്കിയ ശേഷം എച്ച്-1 ബി അല്ലെങ്കില്‍ മറ്റു ജോലി വിസകളിലേക്ക് കടക്കുന്നതിനായി ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് ഒപിടിയെ പ്രയോജനപ്പെടുത്തുന്നത്. പുതിയ നിർദേശം നടപ്പിലാക്കിയാല്‍ വലിയ തോതില്‍ ഇന്ത്യൻ വിദ്യാർഥികള്‍ക്ക് ഇത് തിരിച്ചടിയാകും. ജോലി നേടണമെങ്കില്‍ വൻ തുക അധികമായി നല്‍കേണ്ടിവരും.
Trump’s new move deals a blow to international students; proposal to charge a $100,000 fee for working in the US after studies.

