ഛത്രപതി സംഭീജനഗർ: പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യത്ത് ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 'കോക്രോച്ച് ജനതാ പാർട്ടി' ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്നും, പകരം ഒരു 'സമ്മർദ്ദ ശക്തി' ആയി മാത്രമേ പ്രവർത്തിക്കൂ എന്നും സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭീജനഗറില്‍ നടന്ന സംഘടനയുടെ ദ്വിദിന തന്ത്രപ്രധാന യോഗത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറും രണ്ട് മാസം മുമ്പ് ഒരു പരിഹാസ ഗ്രൂപ്പായി ആരംഭിച്ച സി.ജെ.പി, പിന്നീട് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ ശബ്ദമായി മാറുകയായിരുന്നു. ഡല്‍ഹിയിലെ ജന്തർ മന്ദിറില്‍ സി.ജെ.പി നയിച്ച ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന് രാജിവെക്കേണ്ടി വന്നത്.
നിലവില്‍ തങ്ങള്‍ക്ക് രാഷ്ട്രീയ മോഹങ്ങളില്ലെന്നും മാധ്യമങ്ങള്‍ക്കാണ് അതില്‍ താല്പര്യമെന്നും 30-കാരനായ ദിപ്കെ പറഞ്ഞു. രാജ്യവ്യാപകമായി സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള യുവാക്കളുമായി നേരിട്ട് സംവദിക്കാൻ ഒരു ‘കേള്‍വി യാത്ര’ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. “വിദ്യാർത്ഥികള്‍ എവിടെയൊക്കെ പ്രതിഷേധിക്കുകയോ പ്രശ്നങ്ങള്‍ ഉന്നയിക്കുകയോ ചെയ്താലും ഞങ്ങള്‍ അവർക്കൊപ്പമുണ്ട്,” ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി ബിരുദധാരി കൂടിയായ ദിപ്കെ വ്യക്തമാക്കി. രാജ്യത്തെ ജുഡീഷ്യറിയിലും രാഷ്ട്രീയക്കാരിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെ.പി.എസ്.സി സിവില്‍ സർവീസസ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ജാർഖണ്ഡില്‍ നടക്കുന്ന വിദ്യാർത്ഥി സമരം 12-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍, പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്ന കാര്യം സി.ജെ.പി യോഗത്തില്‍ ചർച്ച ചെയ്യും. ജന്തർ മന്ദിർ സമരത്തില്‍ 26 ദിവസം ഉപവാസമനുഷ്ഠിച്ച പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വാങ്ചുക് തങ്ങളുടെ പ്രസ്ഥാനത്തിന്റെ മുഖ്യ ഉപദേശകനായി തുടരുമെന്നും ദിപ്കെ അറിയിച്ചു.
യുവാക്കള്‍ ഒന്നിച്ചാല്‍ എന്തും നേടാനാകുമെന്ന് തെളിയിച്ചതായി സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുള്‍പ്പെടെ അമ്പതോളം കോർ വളണ്ടിയർമാർ യോഗത്തില്‍ പങ്കെടുത്തു.
CJP, which has removed the education minister’s chair, is now heading for nationwide protests; Abhijeet Dipke says he will not form a political party

