ദുബായ്: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇറാൻ. മേഖലയിലെ പ്രധാന യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെയോടെ ഇറാൻ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തി.
ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ പ്രത്യാക്രമണ വാർത്ത പുറത്തുവിട്ടത്.
ഹോർമുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാണെന്ന് ആരോപിച്ച്, ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസിന് സമീപമുള്ള ഡ്രോണ്‍ താവളത്തിന് നേരെ അമേരിക്ക നേരത്തെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് വ്യാഴാഴ്ച പുലർച്ചെ 4:50-ഓടെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് അമേരിക്കൻ വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ മിസൈലുകള്‍ വർഷിച്ചതെന്ന് പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ അമേരിക്കൻ പ്രകോപനങ്ങള്‍ ഉണ്ടായാല്‍ ഇതിലും ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാൻ്റെ സൈനിക നീക്കത്തിന് പിന്നാലെ അയല്‍രാജ്യമായ കുവൈത്തിലും കനത്ത മിസൈല്‍-ഡ്രോണ്‍ ഭീതി ഉയർന്നു. ശത്രുക്കളുടെ വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് കുവൈത്ത് സൈന്യം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കുകയും ചെയ്തു.
കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വലിയ രീതിയിലുള്ള സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാല്‍, ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനം വഴി തകർത്തപ്പോള്‍ ഉണ്ടായ ശബ്ദമാണിതെന്ന് കുവൈത്ത് സൈനിക വക്താക്കള്‍ സ്ഥിരീകരിച്ചു. പ്രധാന അമേരിക്കൻ സൈനിക താവളമായ ‘അലി അല്‍ സലേം’ കുവൈത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, ഇവിടം ലക്ഷ്യമാക്കിയാണ് ഇറാൻ്റെ ഡ്രോണുകള്‍ എത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ഖത്തറിൻ്റെയും പാകിസ്താൻ്റെയും മധ്യസ്ഥതയില്‍ യുഎസും ഇറാനും തമ്മില്‍ വെടിനിർത്തല്‍ ചർച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുന്ന പുതിയ സംഭവവികാസങ്ങള്‍.
Iran retaliates against US airbase without giving in; Kuwait also on high alert over missile threat

