വാഷിംഗ്ടണ്‍: അമേരിക്കയില്‍ നാലാം ജൂലൈ (സ്വാതന്ത്ര്യദിന) അവധിക്കാല ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കിഴക്കൻ തീരദേശ സംസ്ഥാനങ്ങളില്‍ കടുത്ത ഉഷ്ണതരംഗം.
രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളാണ് കടുത്ത ചൂടും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും മൂലം ദുരിതത്തിലായിരിക്കുന്നത്. വരും ദിവസങ്ങളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് (100 ഡിഗ്രി ഫാരൻഹീറ്റ്) വരെ ഉയർന്ന നിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
താപനിലയും ഈർപ്പവും ചേർന്ന് മനുഷ്യശരീരത്തിന് അനുഭവപ്പെടുന്ന യഥാർത്ഥ ചൂടിന്റെ അളവായ ‘ഹീറ്റ് ഇൻഡക്സ്’ വാരാന്ത്യത്തോടെ വാഷിംഗ്ടണ്‍ ഡി.സി, ഫിലാഡല്‍ഫിയ, ന്യൂയോർക്ക് തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ 115 ഡിഗ്രി ഫാരൻഹീറ്റ് വരെ ഉയർന്നേക്കാമെന്ന് നാഷണല്‍ വെതർ സർവീസ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുന്ന പൊതുപരിപാടികളും നിരവധി ലോകകപ്പ് മത്സരങ്ങളും നടക്കാനിരിക്കെയാണ് ഈ കാലാവസ്ഥാ വ്യതിയാനം ആശങ്ക പരത്തുന്നത്. യൂറോപ്പില്‍ ഈ വർഷം രേഖപ്പെടുത്തിയ സമാനമായ കടുത്ത വേനല്‍ച്ചൂടിന് പിന്നാലെയാണ് ഇപ്പോള്‍ അമേരിക്കയിലും താപനില ഉയരുന്നത്.
അമേരിക്കൻ മിഡ്‌വെസ്റ്റ് മേഖലയില്‍ ആരംഭിച്ച ഉഷ്ണതരംഗം വടക്കുകിഴക്കൻ, മിഡ്-അറ്റ്ലാന്റിക് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ്. രാത്രിയില്‍ പോലും ചൂടിന് ആശ്വാസമില്ലാത്ത അവസ്ഥയാണ്. എയർ കണ്ടീഷനിംഗ് സൗകര്യമില്ലാത്തവരെയും കൃത്യമായി ജലാംശം നിലനിർത്താത്തവരെയും ഈ കാലാവസ്ഥ കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വെതർ സർവീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ തന്നെ ന്യൂയോർക്കിലും വാഷിംഗ്ടണിലും താപനില 90 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലെത്തിയിരുന്നു. ന്യൂയോർക്കിലെ സെൻട്രല്‍ പാർക്കില്‍ താപനില 100 ഡിഗ്രി ഫാരൻഹീറ്റിലേക്ക് ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടയില്‍ ആദ്യമായാണ് ന്യൂയോർക്കില്‍ ഇത്രയും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. ജനങ്ങള്‍ വീടുകളില്‍ തന്നെ സുരക്ഷിതമായി ഇരിക്കണമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി അഭ്യർത്ഥിച്ചു. പ്രശസ്ത പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും എൻ.എഫ്.എല്‍ താരം ട്രാവിസ് കെല്‍സിയും മാഡിസണ്‍ സ്ക്വയർ ഗാർഡനില്‍ വെച്ച് നടത്തുന്ന വിവാഹ ചടങ്ങുകള്‍ പൂർണ്ണമായും ഹാളിനുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും മേയർ വ്യക്തമാക്കി
തലസ്ഥാനമായ വാഷിംഗ്ടണില്‍ ചരിത്രത്തിലാദ്യമായി തുടർച്ചയായ നാലാം ദിവസവും ചൂട് 100 ഡിഗ്രിക്ക് മുകളില്‍ തുടരുകയാണ്. ചൂട് കണക്കിലെടുത്ത് സ്വാതന്ത്ര്യദിന സംഗീത പരിപാടിയുടെ റിഹേഴ്സലുകളില്‍ നിന്ന് പൊതുജനങ്ങളെ ഒഴിവാക്കി. എന്നാല്‍ കടുത്ത ചൂടിലും താൻ പുറത്തുതന്നെ പ്രസംഗം നടത്തുമെന്ന് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
അയല്‍രാജ്യമായ കാനഡയിലും സ്ഥിതി ഭിന്നമല്ല. ഒൻ്റാറിയോ, മോണ്‍ട്രിയല്‍, ക്യൂബെക്ക് തുടങ്ങിയ പ്രവിശ്യകളില്‍ കടുത്ത ചൂടിൻ്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
അന്തരീക്ഷത്തിൻ്റെ ഉയർന്ന പാളികളില്‍ രൂപപ്പെട്ട ഉയർന്ന മർദ്ദമേഖല അഥവാ ‘ഹീറ്റ് ഡോം’ ആണ് നിലവിലെ കടുത്ത ചൂടിന് കാരണം. ഇതിനൊപ്പം തീരദേശങ്ങളിലെ വരണ്ട മണ്ണും പ്രതിസന്ധി രൂക്ഷമാക്കുന്നു. മണ്ണില്‍ ഈർപ്പമില്ലാത്തതിനാല്‍ സൂര്യപ്രകാശം നേരിട്ട് ഭൂമിയെ ചൂടാക്കുകയാണ്. മനുഷ്യൻ്റെ ഇടപെടലുകള്‍ മൂലമുണ്ടായ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഉഷ്ണതരംഗങ്ങളുടെ തീവ്രതയും ദൈർഘ്യവും വർദ്ധിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
വരുന്ന ജൂലൈ 4-ഓടെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ താപനിലയില്‍ നേരിയ കുറവുണ്ടായേക്കാം. വടക്കുനിന്നുള്ള തണുത്ത വായു എത്തുന്നതോടെ ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ ചൂടിന് കാര്യമായ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്.
A severe heat wave has broken out in the US ahead of Independence Day; Temperatures have crossed 100 degrees, making life unbearable for people

