ബെംഗളൂരു: കർണാടകയിലെ തുമകുരുവില്‍ ജ്വല്ലറിയില്‍ നിന്ന് പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ കാണാതായതോടെ ജീവനക്കാരും ഉടമയും ഞെട്ടി.
മോഷണം നടന്നതിന്റെ സൂചനകളൊന്നും ഇല്ലാതിരുന്നതോടെ അന്വേഷണം സങ്കീർണമായി. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ യഥാർഥ 'കള്ളനെ' കണ്ടെത്തി. ഒരു എലിയായിരുന്നു ആഭരണങ്ങള്‍ കടത്തിക്കൊണ്ടുപോയത്.
തുമകുരു നഗരത്തിലെ കാല്‍ടെക്‌സ് സർക്കിളിന് സമീപമുള്ള വിശ്വാസ് ജ്വല്ലറിയിലാണ് സംഭവം. പതിവുപോലെ കണക്കുകള്‍ പരിശോധിച്ച് കടയടച്ച് ജീവനക്കാർ മടങ്ങിയിരുന്നു. അടുത്ത ദിവസം കട തുറന്നപ്പോഴാണ് 50 ഗ്രാമിലധികം വരുന്ന സ്വർണ, വജ്രാഭരണങ്ങള്‍ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടത്.
കടയുടെ ഷട്ടറിന് കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. പുറത്ത് നിന്നാരെങ്കിലും കടയ്ക്കുള്ളില്‍ പ്രവേശിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. സ്വർണമാലകളും വജ്രമോതിരങ്ങളും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ എങ്ങനെ അപ്രത്യക്ഷമായെന്നത് ജീവനക്കാരെ ആശയക്കുഴപ്പത്തിലാക്കി.

