ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയില്‍ മത്സരിച്ച നേതാവ് ജി സുധാകരന്റെ വിമർശനത്തിന് മറുപടി നല്‍കി എല്‍ഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാം.
ജി സുധാകരൻ തന്റെ നേരെ ഭ്രാന്ത് പിടിച്ച് തുള്ളാൻ വരേണ്ടെന്നും സിപിഎമ്മുകാർക്ക് ക്ലാസെടുക്കണ്ടെന്നുമായിരുന്നു സലാമിന്റെ മറുപടി.
സുധാകരൻ തനിക്ക് തൊപ്പിവെച്ച് ചെണ്ടകൊട്ടി തന്നവരുടെ അടുത്തുപോയി തുള്ളിയാല്‍ മതി. ഒപ്പം കോണ്‍ഗ്രസുകാർക്കും ബിജെപികാർക്കും ജമാഅത്തെ ഇസ്ലാമിക്കും ക്ലാസെടുത്താല്‍ മതിയെന്നും സലാം പറഞ്ഞി. ജി സുധാകരന്റെ യഥാർത്ഥ മുഖം കേരളം അറിയണം. 'സൂരിനമ്പൂതിരി മുതല്‍ കല്പകവാടിവരെ' എന്ന പേരില്‍ നവമാധ്യമം വഴി പലദിവസങ്ങളിലായി എഴുതി കേരളത്തെ അറിയിക്കണം എന്നാണ് വിചാരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയതിന് ശേഷം 10 ദിവസത്തിനുള്ളില്‍ ഈ പരമ്പര എഴുതി തുടങ്ങുമെന്നും എച്ച് സലാം പറഞ്ഞു.
അതേസമയം എച്ച് സലാം ഇനിയും ഭ്രാന്ത് പിടിച്ച് നടക്കുകയാണോയെന്ന് കഴിഞ്ഞ ദിവസം ജി സുധാകരൻ ചോദിച്ചിരുന്നു. രമേശ് ചെന്നിത്തല അടക്കം പങ്കെടുത്ത ഇ വി ശ്രീധരൻ പുരസ്‌കാര സമർപ്പണ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ജി സുധാകരൻറെ പ്രതികരണം. സലാമിന് തോല്‍ക്കുമെന്ന് മനസിലായി. സലാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. തനിക്കെതിരെ തെളിവ് പുറത്തുവിടാൻ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടതില്ല. കോടതി സലാമിന്റെ പോക്കറ്റിലിരിക്കുന്ന കളിപ്പാട്ടമല്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
Related Post
അതുപോലെ കേരളം നമ്പർ വണ്‍ എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിക്കുന്നതെന്നും പരസ്പര സ്നേഹത്തില്‍ കേരളം നമ്പർ പൂജ്യമാണെന്നും ജി സുധാകരൻ വിമർശിച്ചിരുന്നു. സാധാരണക്കാരന് കേരളത്തില്‍ പരിഗണനയില്ല. ലോകത്ത് ഒരിടത്തും കേരളത്തിലെ പോലെ സാമൂഹ്യ കൊലകള്‍ നടക്കുന്നില്ല. ക്രിമിനല്‍ മനോഭാവമുള്ളവർ പാർട്ടിക്കുള്ളില്‍ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ കടന്നുകയറിയത്. അവരുടെ പേരുകള്‍ പറയുന്നില്ലെന്നും പൊളിറ്റിക്കല്‍ ക്രിമിനലിസമാണ് നടക്കുന്നതെന്നും സിപിഎമ്മിനെ ഉന്നമിട്ട് ജി സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു.
Tags:G. SUDHAKARAN

