മുംബൈ: ഇന്ത്യയിലെ സ്വർണ വിപണിയെക്കുറിച്ചുള്ള ചർച്ചകള്‍ സാധാരണയായി കേന്ദ്രബാങ്കുകളുടെ കരുതല്‍ശേഖരങ്ങളിലേക്കും ആഗോള സാമ്പത്തിക സുരക്ഷയിലേക്കുമാണ് ചുരുങ്ങുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രദ്ധേയമായ ഒരു മാറ്റം സംഭവിച്ചിരിക്കുകയാണ് - രാജ്യത്തെ പ്രമുഖ സ്വർണ പണയ ധനകാര്യ സ്ഥാപനങ്ങള്‍ (NBFCs) കൈവശം വയ്ക്കുന്ന സ്വർണശേഖരം തന്നെ പല രാജ്യങ്ങളുടെ കേന്ദ്രബാങ്ക് ശേഖരങ്ങളെ പോലും മറികടക്കുന്ന നിലയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
2025-26 സാമ്പത്തിക വർഷത്തെ കണക്കുകള്‍ പ്രകാരം കേരളം ആസ്ഥാനമായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, മുംബൈ ആസ്ഥാനമായ ഐഐഎഫ്‌എല്‍ ഫിനാൻസ് എന്നീ മൂന്ന് ലിസ്റ്റഡ് എൻ.ബി.എഫ്.സികളുടെ സംയോജിത സ്വർണശേഖരം 334 ടണ്ണിലെത്തി. ഇത് യു.കെ (310 ടണ്‍), സിംഗപ്പൂർ (194 ടണ്‍), ബ്രസീല്‍ (172 ടണ്‍) തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്രബാങ്ക് സ്വർണശേഖരത്തേക്കാള്‍ കൂടുതലാണ് എന്നത് ശ്രദ്ധേയമാണ്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍, ഈ മൂന്ന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സ്വർണശേഖരം ആഗോളതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന നിലയിലാണ്. പല വികസിത രാജ്യങ്ങളുടെയും ഔദ്യോഗിക കരുതല്‍ശേഖരങ്ങളെ മറികടക്കുന്ന തരത്തിലാണ് ഇവയുടെ വളർച്ച.

