തിരുവനന്തപുരം: അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സംസ്ഥാന സർക്കാർ വീണ്ടും വായ്പയെടുക്കുന്നു.
പൊതുവിപണിയില്‍ നിന്ന് 1,800 കോടി രൂപ കടപത്രം വഴി സമാഹരിക്കാനാണ് സർക്കാർ തീരുമാനം. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ 10,400 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ അടിയന്തര ചെലവുകള്‍ നിറവേറ്റുന്നതിനാണ് പുതിയ വായ്പയെടുക്കുന്നത്. ക്ഷേമപെൻഷൻ വിതരണം, കെഎസ്‌ആർടിസിക്ക് സാമ്പത്തിക സഹായം നല്‍കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം മറ്റ് സർക്കാർ ചെലവുകള്‍ക്കും തുക വിനിയോഗിക്കേണ്ടിവരും.
ഓണക്കാലത്തെ ചെലവുകള്‍ക്കായി മാത്രം സംസ്ഥാന സർക്കാരിന് ഏകദേശം 20,000 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഓണത്തിന് മുന്നോടിയായി ക്ഷേമപെൻഷൻ ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യേണ്ടതും സർക്കാരിന് സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നുണ്ട്.

