ന്യൂഡല്‍ഹി: വിവാഹാനന്തരം സ്ത്രീകള്‍ നേരിടുന്ന സ്ത്രീധന പീഡനങ്ങളെയും ക്രൂരതകളെയും അതിശക്തമായ ഭാഷയില്‍ വിമർശിച്ച് സുപ്രീം കോടതി.വിവാഹിതയായ സ്ത്രീകളെ മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശമാണ് സുപ്രീം കോടതി ഇന്ന് നല്‍കിയത്.
2010-ല്‍ ചത്തീസ്ഗഢില്‍ വിവാഹവീട്ടില്‍ തൂങ്ങി മരിച്ച യുവതിയുടെ കേസില്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഭർത്താവിന്റെ സഹോദരൻ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ സുപ്രധാന നിരീക്ഷണം.
അതേസമയം ഭോപാലില്‍ നടന്ന ട്വിഷ ശർമ്മയുടെ ദുരൂഹ മരണം രാജ്യവ്യാപകമായി ചർച്ചയാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ പരാമർശങ്ങള്‍ ശ്രദ്ധേയമാകുന്നത്. വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനകം, മേയ് 12-ന്, ഭോപാലിലെ ഭർത്താവിന്റെ വീട്ടില്‍ 33കാരിയായ ട്വിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ ഭർത്താവിന്റെ കുടുംബം നിരന്തരം മാനസിക പീഡനവും ഉപദ്രവവും നടത്തിയതായി ആരോപിച്ചു.
അതുപോലെ ഛത്തീസ്ഗഢ് കേസില്‍, ഇന്ത്യൻ പീനല്‍ കോഡിലെ 498A വകുപ്പ് പ്രകാരം ക്രൂരതയും പീഡനവും നടത്തിയെന്ന കുറ്റത്തില്‍ ഭർത്താവിന്റെ സഹോദരന്റെ ശിക്ഷ സുപ്രീം കോടതി നിലനിറുത്തി. ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജല്‍ ഭുയാനും ഉള്‍പ്പെട്ട ബെഞ്ച് ശിക്ഷയില്‍ ഇടപെടാൻ തയ്യാറായില്ല.

