ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
.കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും മദ്രസ ഉള്‍പ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. കണ്ണൂരിലും കോഴിക്കോടും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല
കേരള സർവകലാശാല നാളെ (ബുധനാഴ്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കല്‍, വൈവവോസി ഉള്‍പ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. അതേസമയം, മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 25 ആയി. നാലു പേരെ കാണാതായി. പത്തു പേർക്കു പരുക്കേറ്റു. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകള്‍ പൂർണമായും 555 വീടുകള്‍ ഭാഗികമായും തകർന്നു. കോട്ടയത്താണ് കൂടുതല്‍ പേർ മരിച്ചത്. 5 മരണം ജില്ലയില്‍ റിപ്പോർട്ടു ചെയ്തു
ഏറ്റവും പുതിയ റഡാർ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ കാസർകോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മുതല്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

