തിരുവനന്തപുരം: ശബരിമലയില്‍ ഈ മണ്ഡലകാലത്ത് അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിച്ച് അരവണ നിർമാണത്തിന് ഉപയോഗിച്ചാല്‍ മതിയെന്നാണ് ബോർഡിന്റെ തീരുമാനം. ഭക്തർ എത്തിക്കുന്ന നെയ്യ് ശുദ്ധീകരിക്കുന്നതിനായി ശബരിമലയില്‍ പ്രത്യേക പ്ലാന്റ് നിലവിലുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ശബരിമലയിലേക്ക് മില്‍മ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം. നെയ്യ് ഇടപാടില്‍ മില്‍മ ഉദ്യോഗസ്ഥർക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തല്‍.
മില്‍മ ജീവനക്കാരെ ദേവസ്വം ഉദ്യോഗസ്ഥർ സഹായിച്ചെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ദേവസ്വം ബോർഡില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചിരുന്ന ഒരാള്‍ ഇടനിലക്കാരനായെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടിനെക്കുറിച്ച് ദേവസ്വം ബോർഡ് ഭരണസമിതിക്കും മില്‍മ ഭരണസമിതിക്കും വിവരം ലഭിച്ചിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു.
