തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദേശിച്ച നടപടികള്‍ സംസ്ഥാനത്ത് നടപ്പാക്കാൻ കേരളം.
അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇതിനായി പ്രാഥമിക പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്.
തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. അപകടകാരികളായ നായ്ക്കളെ കൊല്ലണമോ എന്നതില്‍ ഈ സമിതികള്‍ക്ക് തീരുമാനമെടുക്കാനാകും. നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികള്‍ പ്രാദേശികതലത്തില്‍ ഏകോപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ ഒരുക്കുന്നതിനും സർക്കാർ നടപടികള്‍ ആരംഭിക്കും. ഇതിനായി ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നല്‍കും. രണ്ടില്‍ കൂടുതല്‍ നായ്ക്കളെ പരിപാലിക്കുന്ന വീടുകളെയും ഷെല്‍ട്ടറായി പരിഗണിക്കാനാണ് തീരുമാനം. ഇത്തരം വീടുകള്‍ക്ക് പ്രത്യേക 'സ്മോള്‍ ഷെല്‍ട്ടർ' ലൈസൻസ് നല്‍കും.

