കണ്ണൂർ: പത്ത് വർഷത്തെ ഭരണ നേട്ടങ്ങള്‍ നിരത്തി പ്രോഗ്രസ് കാർഡുമായി എല്‍ഡിഎഫ്. 2021 തെരഞ്ഞെടുപ്പില്‍ നല്‍കിയ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനം വാഗ്ദാനങ്ങളും നടപ്പിലാക്കിയെന്ന് റിപ്പോർട്ട് പറയുന്നു.
അഞ്ച് ലക്ഷം വീടുകള്‍ പൂർത്തിയാക്കി 20 ലക്ഷം ആളുകള്‍ക്ക് സുരക്ഷിത ഭവനം ഉറപ്പാക്കിയെന്നും ലൈഫ് മിഷന് പുറമേ പുനർഗേഹം പദ്ധതി വഴി 2782 വീടുകളും 738 ഫ്ലാറ്റുകള്‍ കൈമാറിയെന്നും റിപ്പോർട്ട്.
അറുപതിനായിരത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കിയെന്നും ജപ്തി ഭീഷണി നേരിടാൻ ഏക കിടപ്പാട സംരക്ഷണ നിയമം കൊണ്ടുവന്നുവെന്നും റിപ്പോർട്ട് പറയുന്നു.16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് പ്രതിമാസം സർക്കാർ 1000 രൂപ നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ സ്മാർട്ടിലൂടെ 82 ലക്ഷം അപേക്ഷകള്‍ അതിവേഗം തീർപ്പാക്കിയെന്നും മുഖ്യമന്ത്രി.
പിഎസ്‌സി അപേക്ഷാ പ്രായപരിധി ഉയർത്തുകയും 313,202 നിയമനങ്ങള്‍ നടപ്പാക്കുകയും ചെയ്തെന്ന് റിപ്പോർട്ട്. കെ ഡെസ്ക് വഴി 2,66,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കിയെന്നും റിപ്പോർട്ടില്‍ പറയുന്നു. കണക്‌ട് ടു വർക്ക് വഴി 75,366 പേർക്ക് സാമ്ബത്തിക സഹായം ലഭിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്.
വയനാട്ടില്‍ 178 വീടുകള്‍ പൂർത്തിയായെന്നും സർക്കാർ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിന് 150 കോടി നല്‍കിയെന്നും റിപ്പോർട്ട്. വയനാട് തുരങ്ക പാത, വിഴിഞ്ഞം പദ്ധതി ഇവയെല്ലാം നേട്ടങ്ങളായി മുഖ്യമന്ത്രി എടുത്ത് പറഞ്ഞു.
കെ റെയിലിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു എന്നാല്‍ എല്‍ഡിഎഫ് സർക്കാരിന് കീഴില്‍ നടപ്പാക്കരുതെന്ന് യുഡിഎഫും ബിജെപിയും തീരുമാനിച്ചു എന്നും പിണറായി വിജയൻ ആരോപിച്ചു.

