ദുബായിലെ സെന്റ് മേരീസ് കത്തോലിക്ക ദൈവാലയത്തില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സമാധാനത്തിനായുള്ള ദേശീയ എക്യുമെനിക്കല്‍ പ്രാർഥന സംഘടിപ്പിച്ചു.
ഏപ്രില്‍ 29 ന് നടന്ന ഈ സംഗമത്തില്‍ ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റ് (AVOSA), ഗള്‍ഫ് ചർച്ചസ് ഫെലോഷിപ്പ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും മിഡില്‍ ഈസ്റ്റിലും ലോകമെമ്പാടും സമാധാനം പുലരുന്നതിനായി നേതാക്കള്‍ ഒരുമിച്ചു പ്രാർഥിച്ചു.
സമാധാനം എന്നത് വെറും മാനുഷികമായ ഒരു നിർമ്മിതിയല്ലെന്നും, മറിച്ച് ദൈവത്തില്‍ നിന്നുള്ള ദാനമാണെന്നും ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലി തന്റെ പ്രസംഗത്തില്‍ ഓർമ്മിപ്പിച്ചു. നല്ല ബന്ധങ്ങളിലൂടെ സമാധാനത്തെ അന്വേഷിക്കാനും സ്വാഗതം ചെയ്യാനും അത് സമൂഹത്തില്‍ വളർത്താനും നാം ബാധ്യസ്ഥരാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, മേഖലയിലെ സഭകള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന് സിവില്‍ അധികാരികളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
മൂന്ന് ഘട്ടങ്ങളിലായാണ് പ്രാർഥനാചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്. വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് ആരംഭിച്ച ചടങ്ങില്‍ വിവിധ ആരാധനാക്രമ ഭാഷകളില്‍ ബൈബിള്‍ വായനകളും പ്രാർഥനകളും നടന്നു. തുടർന്ന് പ്രതീകാത്മകമായി മെഴുകുതിരികള്‍ തെളിയിക്കുകയും സമാധാനത്തിന്റെ അടയാളം പരസ്പരം കൈമാറുകയും ചെയ്തു. ആറ് പ്രധാന ക്രിസ്ത്യൻ വിഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഒത്തുചേർന്ന ഈ സംഗമം ഐക്യത്തിന്റെ വലിയൊരു സന്ദേശമാണ് നല്‍കിയത്.
ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ കൂടാതെ, ആർച്ച്‌ബിഷപ്പ് മെസ്രോബ് സർക്കിസിയൻ (അർമേനിയൻ സഭ), ആർച്ച്‌ബിഷപ്പ് അബുനെ ഡിമെട്രോസ് (എത്യോപ്യൻ ഓർത്തഡോക്സ് സഭ), ബിഷപ്പ് ഷോണ്‍ സെംപിള്‍ (ആംഗ്ലിക്കൻ സഭ), ആർക്കിമാൻഡ്രൈറ്റ് ഫാ. ഇഷാഖ് സഖൂർ (ഗ്രീക്ക് ഓർത്തഡോക്സ് സഭ), ഫാ. മിന ഹന്ന (കോപ്റ്റിക് സഭ) തുടങ്ങിയ പ്രമുഖ ക്രൈസ്തവനേതാക്കളും ഈ പ്രാർഥനാസംഗമത്തിന് നേതൃത്വം നല്‍കി.

