ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച്, കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്.
ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് കേസ് എടുപ്പിക്കണമെന്നും ഖർഗെയ്ക്ക് നീതി ലഭിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ നേരിടുന്ന വലിയൊരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഖർഗെക്കെതിരായ അധിക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂളുകളില്‍ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ പണി ചെയ്യിക്കുന്നതും, ചായക്കടകളില്‍ പേപ്പർ കപ്പുകളില്‍ ദളിതർക്ക് ചായ നല്‍കുന്നതുമെല്ലാം ഇന്നും തുടരുന്ന വിവേചനത്തിന്റെ ഉദാഹരണങ്ങളാണ്.
ഈ വിഷയം ഖർഗെയുടെ മാത്രം പ്രശ്നമല്ലെന്നും, മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി വലിയൊരു ക്രിമിനല്‍ കുറ്റമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബി ജെ പിയും ആർ എസ് എസും ആഗ്രഹിക്കുന്നില്ലെന്ന് ആരോപിച്ച അദ്ദേഹം, സംഭവത്തില്‍ ദളിത് അതിക്രമ നിരോധന നിയമപ്രകാരം ഉടൻ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു.
ഖർഗെ, ജിതൻ റാം മാഞ്ചി, രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെല്ലാം ഇത്തരത്തിലുള്ള അവഗണനകള്‍ അനുഭവിച്ചവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

