വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെപ്പോലെ ആധുനിക യുഗത്തില്‍ ജീവിച്ച് യുവജനങ്ങള്‍ക്ക് വലിയ വിശ്വാസമാതൃക നല്‍കിയ പെഡ്രോ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ക്ക് യുകെയിലെ സാല്‍ഫോർഡ് രൂപത തുടക്കം കുറിച്ചു.
അസ്ഥിയിലെ കാൻസർ രോഗബാധയെത്തുടർന്ന് 21-ാം വയസ്സില്‍ അന്തരിച്ച പെഡ്രോയുടെ ജീവിതം, കഷ്ടപ്പാടുകളെയും രോഗങ്ങളെയും ദൈവവിശ്വാസത്തോടെ എങ്ങനെ നേരിടാമെന്ന് കാണിച്ചുതരുന്ന വലിയൊരു മാതൃകയാണെന്ന് സാല്‍ഫോർഡ് രൂപത പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന കാലത്താണ് പെഡ്രോയ്ക്ക് കഠിനമായ നടുവേദന അനുഭവപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനകളിലാണ് കാൻസർ രോഗമാണെന്ന് സ്ഥിരീകരിച്ചത്. 2018 ജനുവരി 13-നാണ് പെഡ്രോ ബാല്ലെസ്റ്റർ മരണമടഞ്ഞത്. മരണശേഷം പെഡ്രോയുടെ മധ്യസ്ഥതയിലൂടെ ഒട്ടനവധി അത്ഭുതങ്ങളും രോഗശാന്തികളും നടന്നതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഗുരുതരമായ പക്ഷാഘാതത്തെ തുടർന്ന് ഡോക്ടർമാർ സർജറിക്ക് വിധേയയാക്കിയ 'ബ്ലാങ്ക' എന്ന 15 വയസ്സുകാരി പെണ്‍കുട്ടി, പെഡ്രോയുടെ മധ്യസ്ഥതയിലൂടെ പൂർണ്ണ രോഗമുക്തി നേടിയത് ഇതിലൊന്നാണ്.

