കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ കാണാതായവർക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടക്കവേ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മീനാക്ഷി പാലത്തിന്റെ താഴെ വലതുഭാഗത്തുനിന്നും പുഴയില്‍ നിന്നുമാണ് ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണില്‍ പൈപ്പുകള്‍ക്കും വാഹനങ്ങളുടെ ഭാഗങ്ങള്‍ക്കും ഇടയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് മന്ത്രി എ.പി. അനില്‍കുമാർ അറിയിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ പ്രയാസമുണ്ടെങ്കില്‍ മാത്രം ഡി.എൻ.എ പരിശോധന നടത്തിയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. നടപടികള്‍ പൂർത്തിയാക്കി എംബാം ചെയ്ത ശേഷം മാത്രമേ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുകയുള്ളൂ.
കാണാതായ മറ്റ് മൂന്നുപേർക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കഡാവർ നായകളെയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും തിരച്ചില്‍ പ്രവർത്തനങ്ങള്‍ക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ ഇന്ന് രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും. മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനില്‍കുമാറും സ്ഥലത്തുതന്നെ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

