തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരൻ അർഷിദിന്റെ ദാരുണാന്ത്യത്തിന് പിന്നാലെ, പ്രതി അഷ്‌കർ തന്റെ ആദ്യ ഭാര്യ ആമിനയെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ പലതവണ ശ്രമിക്കുകയും ചെയ്തിരുന്നതായി ആമിനയുടെ അമ്മ ഷാജില ബീവിയുടെ വെളിപ്പെടുത്തല്‍.
ആമിനയുടെ ശരീരത്തില്‍ അഷ്‌കർ നടത്തിയ ആക്രമണങ്ങളുടെ പരമ്പരകള്‍ കേട്ടാല്‍ ഏതൊരാളും ഞെട്ടും.
"വീട്ടുകാർ അറിയാതെ മകളെ വിളിച്ചിറക്കി കൊണ്ടുപോയത് മുതല്‍ അവള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ തുടക്കമായിരുന്നു. വീട്ടില്‍ പറഞ്ഞാല്‍ കുടുംബത്തെ മുഴുവൻ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു," ഷാജില ബീവി പറയുന്നു. മകളെ പലതവണ തൂക്കിക്കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. ക്ലോസറ്റില്‍ തലയിടിപ്പിച്ചും, അടിവയറ്റില്‍ ചവിട്ടിയും, ചെവിക്കല്ലില്‍ ഇടിച്ചും ക്രൂരമായി മർദിച്ചു. വിഷം നല്‍കിയും കൊല്ലാൻ ശ്രമം നടന്നു.
കടുത്ത മർദനത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ ആമിന 13 മാസത്തോളം കോമയിലായിരുന്നു. തലയില്‍ രക്തം കട്ടപിടിച്ച് ട്യൂമറായി മാറിയ അവസ്ഥയായിരുന്നു. പത്തു മാസം മുൻപാണ് ഓർമശക്തി തിരികെ ലഭിച്ചത്. എങ്കിലും, പൂർണ്ണമായി സംസാരിക്കാനോ കാര്യങ്ങള്‍ മനസ്സിലാക്കാനോ അവള്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല.
അയല്‍വാസികള്‍ അറിയിച്ചതുകൊണ്ടാണ് മകള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ തങ്ങള്‍ അറിഞ്ഞത്. ആമിനയ്ക്ക് പുറമെ തന്റെ മകന്റെ മരണത്തിലും അഷ്‌കർക്ക് പങ്കുണ്ടെന്ന് ഷാജില ബീവി സംശയം പ്രകടിപ്പിച്ചു. നേരത്തെ പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന ഗുരുതരമായ ആരോപണവും ഇവർ ഉന്നയിക്കുന്നു.
അർഷിദിന്റെ കൊലപാതകത്തോടെ അഷ്‌കറിന്റെ പൈശാചികമായ മറ്റൊരു മുഖമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികളെ ഇയാള്‍ സമാനരീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

