കാഠ്മണ്ഡു: നേപ്പാളില്‍ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു.
മരണസംഖ്യ 170 ആയി. അപകടത്തില്‍ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. അപകടത്തില്‍ ഇതുവരെ 800 ല്‍ അധികം പേരെ കാണാതായതായി നേപ്പാളി റിപ്പോർട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഇതില്‍ 466 പേർ വിനോദ സഞ്ചാരികളെന്ന് നേപ്പാള്‍ സർക്കാർ . നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. പ്രളയത്തില്‍ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു. മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുൻകരുതല്‍ നടപടിയെന്ന നിലയില്‍ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളില്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാള്‍ ടൂറിസം ബോർഡ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെ ആണ് കാണാതായത്. ഇതില്‍ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
ദുരന്തത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകർന്നു, പാലങ്ങള്‍ ഒലിച്ചുപോയി. സൈന്യത്തിൻ്റെ നേതൃത്വത്തില്‍ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ടിബറ്റൻ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാള്‍ ഭരണകൂടം പറയുന്നത്.

