സ്നേഹസ്വരൂപനായഞങ്ങളുടെ നല്ല ദൈവമേ...
ഞങ്ങള്‍ക്കു ദാനമായി കിട്ടിയ ഈ ജീവിതത്തിലെ നന്മകളെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റുള്ളവർക്കു വേണ്ടി ഉപയോഗിക്കുവാനുള്ള അനുഗ്രഹം തേടി ഞങ്ങള്‍ അവിടുത്തെ അരികില്‍ അണഞ്ഞിരിക്കുന്നു.
പലപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ അനർത്ഥങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോള്‍ ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നു കരുതി നിസംഗതയോടെ ഒഴിഞ്ഞു മാറുന്നവരാണ് ഞങ്ങള്‍.
അപരന്റെ കുടുംബത്തെ കുറിച്ച് ഒരപവാദമുണ്ടായാലോ. അവന്റെ മക്കളുടെ അനുചിതമല്ലാത്ത പ്രവൃത്തികളാല്‍ അവനും കുടുംബവും വേദനയുടെ ഒറ്റത്തുരുത്തില്‍ കഴിയേണ്ടി വന്നാലോ. സാമ്പത്തിക പരാധീനതകള്‍ മൂലം അവന്റെ കുടുംബത്തില്‍ ഒരു അത്യാഹിതം സംഭവിച്ചാലോ.
അവൻ കടഭാരങ്ങളുടെ സമ്മർദ്ദങ്ങളില്‍ പെട്ട് മനം തകർന്ന് ഉഴറിയാലോ ഇതൊന്നും ഞങ്ങള്‍ക്കോ ഞങ്ങളുടെ ബന്ധുക്കള്‍ക്കോ സംഭവിക്കാത്തിടത്തോളം കാലം ഞങ്ങള്‍ക്ക് നാലാളോടൊപ്പം പറഞ്ഞിരിക്കാനുള്ള ഒരു കാര്യമോ അല്ലെങ്കില്‍
അയല്‍പ്പുറത്തെ വെറും ദുരന്തവിശേഷങ്ങളോ മാത്രമാണ്. ഈശോയേ. സ്വയം ശൂന്യനായി ഞങ്ങള്‍ക്ക് അങ്ങു പകർന്നു തന്ന സ്നേഹത്തെ ഞങ്ങളുടെ സ്വാർത്ഥതയുടെ സ്വയമിടങ്ങളില്‍ മാത്രം പങ്കുവച്ചു നല്‍കുന്ന ശീലത്തിനു ഞങ്ങള്‍ അടിമയായി പോയി.
ഞങ്ങളിലെ സ്വാർത്ഥതയുടെ പുറംതോടുകളെ പൊളിച്ചു മാറ്റി അപരന്റെ നോവുകളിലെ കരുത്താകാനും അവന്റെ ആശ്രയമാകുവാനും ഞങ്ങളെ പഠിപ്പിക്കേണമേ. അപ്പോള്‍ അങ്ങു ഞങ്ങളെ സ്നേഹിച്ചതു പോലെ പരസ്പരം സ്നേഹിക്കാനും ഈ വറുതിയുടെ നാളുകളില്‍ പരസ്പരം സമാശ്വാസമേകാനും ഞങ്ങള്‍ക്കും സാധിക്കുക തന്നെ ചെയ്യും... എത്രയും ദയയുള്ള മാതാവേ...
ഞങ്ങള്‍ക്കുവേണ്ടി അമ്മയുടെ തിരുകുമാരനോട് പ്രാർത്ഥിക്കേണമേ... ആമേൻ

