കോട്ടയം: പ്രത്യാശയുടെയും സഹനത്തിൻ്റെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ച് ക്രൈസ്തവർ. ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ചു ദേവാലയങ്ങളില്‍ പുലര്‍ച്ചെ ഉയിര്‍പ്പു ശുശ്രൂഷകള്‍ നടന്നു.
ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌കാരം, ഉത്ഥിതനായ യേശുവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നിവയായിരുന്നു തിരുക്കര്‍മങ്ങള്‍.
പള്ളികളിലെ ഉയിര്‍പ്പുതിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ പിന്നീട് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഈസ്റ്റര്‍ സന്തോഷം പങ്കിടും.
യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ ഇന്നലെ വൈകിട്ടായിരുന്നു ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍. ഉയിര്‍പ്പു തിരുനാളോടെ അമ്പതു നാള്‍ നീണ്ട വലിയനോമ്പിനും സമാപനമായി.
കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലും ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ സെന്റ് തോമസ് കത്തീഡ്രലിലും ബിഷപ് മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലും ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ കോട്ടയം വിമലഗരി കത്തീഡ്രലിലും ഈസ്റ്റര്‍ തിരുകര്‍മങ്ങളില്‍ കാര്‍മികരായി.
പാമ്പാടി ദയറായിലെ ഉയിർപ്പ് പെരുന്നാള്‍ പ്രദക്ഷിണത്തിന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രധാന കാർമ്മികത്വം വഹിച്ചു.
തിരുക്കര്‍മങ്ങള്‍ക്കു ശേഷം പല പള്ളികളിലും ഈസ്റ്റര്‍ മുട്ട വിതരണവുമുണ്ടായിരുന്നു.
നോമ്പുവീടലിന്റെ ഭാഗമായി ഇന്നു വീടുകളില്‍ വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണവും ഈസ്റ്റര്‍ വിരുന്നും വിശ്വാസികള്‍ ഒരുക്കിയിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ബന്ധുക്കളുടെ വീടുകളിലും മറ്റും സന്ദര്‍ശനം നടത്തും.

