സമാധാനം എന്നത് കേവലം യുദ്ധത്തിന്റെ അഭാവമല്ലെന്നും മറിച്ച് നീതി നടപ്പിലാക്കുന്ന പ്രവൃത്തിയാണെന്നും ഷിക്കാഗോ ആർച്ച്‌ബിഷപ്പ് കർദിനാള്‍ ബ്ലേസ് ജെ.
കുപിച്ച്. കത്തോലിക്കാ ദൈവശാസ്ത്ര യൂണിയന്റെ (Catholic Theological Union) 'സമാധാന നിർമ്മാതാക്കള്‍ വാഴ്ത്തപ്പെട്ടവർ' (Blessed are the Peacemakers) എന്ന അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് യുദ്ധങ്ങള്‍ ഡിജിറ്റല്‍ സ്ക്രീനുകളിലൂടെ മാത്രം കാണപ്പെടുമ്പോള്‍, മനുഷ്യജീവിതങ്ങള്‍ വെറും 'ഡാറ്റാ പോയിന്റുകളായി' മാറുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളെ ഉദ്ധരിച്ചുകൊണ്ട്, സമാധാന നിർമ്മാണത്തിനായി ശാന്തത, സർഗാത്മകത, സംവേദനക്ഷമത, കഴിവ് എന്നീ നാല് പ്രധാന ഘടകങ്ങള്‍ ആവശ്യമാണെന്ന് കർദിനാള്‍ വിശദീകരിച്ചു. ആധിപത്യത്തിന്റെയും അപമാനത്തിന്റെയും യുക്തിക്ക് പുറത്തുനിന്ന് ചിന്തിക്കാൻ ഒരു ക്രിസ്തുശിഷ്യന് സാധിക്കണം. സമാധാനം എന്നത് എന്ത് വിലകൊടുത്തും നടത്തുന്ന വിട്ടുവീഴ്ചയല്ല, മറിച്ച് സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും രൂപപ്പെടുന്ന നീതിപൂർവമായ ഒരു ധാർമ്മിക പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന 'നീതിയുക്തമായ യുദ്ധസിദ്ധാന്തങ്ങള്‍' (Just War Theory) പലപ്പോഴും തെറ്റായ ഒരു തുടക്കമാണെന്ന് അഭിപ്രായപ്പെട്ട കർദിനാള്‍, യുദ്ധത്തെ ന്യായീകരിക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നതിനു മുൻപ്, സമാധാന നിർമ്മാതാവാകാൻ സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നത് എന്താണെന്ന് ചിന്തിക്കണമെന്നും ശത്രുക്കളിലും നമ്മെ എതിർക്കുന്നവരിലും മനുഷ്യാന്തസ്സ് ദർശിക്കാനുള്ള കഴിവാണ് സമാധാനത്തിലേക്കുള്ള പാതയെന്നും പറഞ്ഞു.
അതേസമയം, സമാധാനത്തെ വെറുമൊരു ആഗ്രഹമായി കാണാതെ, നിരന്തരമായ പരിശീലനത്തിലൂടെ നേടിയെടുക്കേണ്ട ഒരു 'കരകൗശലമായി' വളർത്തിയെടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം സംസാരം നിയന്ത്രിക്കാനുള്ള അച്ചടക്കവും വെറുപ്പില്ലാതെ സത്യം പറയാനുള്ള ധൈര്യവും ഇതിന് ആവശ്യമാണ്. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള മാർപാപ്പയുടെ യാത്രയെ ഉദ്ധരിച്ചുകൊണ്ട്, സമാധാനം എന്നത് സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമാകേണ്ടതല്ല, മറിച്ച് മനുഷ്യന്റെ കഷ്ടപ്പാടുകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള പാസ്റ്ററല്‍ സമീപനമായിരിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

