നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മാണി സി കാപ്പനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ വിജയിച്ചവർക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി ജോസ് കെ മാണി പറഞ്ഞു.
ഭരണവിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നു. ഒരു തരംഗം ഉണ്ടാവുമ്പോള്‍ ഇതൊക്കെ സംഭവിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തോല്‍വിയെ കുറിച്ച് വിശദമായി പാർട്ടി പരിശോധിക്കും. പാർട്ടിക്കുള്ളില്‍ കൃത്യമായി ചർച്ചകള്‍ ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 12 ഇടത്തും ഒരു സീറ്റില്‍ പോലും ലീഡ് നേടാനോ വിജയം നേടാനോ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർട്ടിയുടെ ഹൃദയഭൂമിയായ പാലയില്‍ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും ചീഫ് വിപ്പായിരുന്ന എൻ ജയരാജും പരാജയം അറിഞ്ഞു.
ദയനീയ പരാജയം നേരിട്ട ജോസ് കെ മാണിയുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും ഭാവി ഇനി എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് എം തിരികെ എത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും എല്‍ഡിഎഫിനൊപ്പം പാർട്ടി നിലനില്‍ക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
ഇനി കനത്ത പരാജയത്തിന് കാരണമായി എന്താകും വിലയിരുത്തുകയെന്നതും കണ്ടറിയേണ്ടതാണ്.

