വെസ്റ്റ് വെർജീനിയയിലെ പുതിയ ബിഷപ്പായി ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ ശക്തമായി വിമർശിച്ച എവെലിയോ മെൻജിവാർ-അയാലയെ നിയമിച്ചു ലിയോ പതിനാലാമൻ മാർപാപ്പ.
നിലവില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഓക്സിലറി ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. എല്‍ സാല്‍വഡോറില്‍ ജനിച്ച മെൻജിവാർ-അയാല 1990-കളില്‍ നിയമവിരുദ്ധമായാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
പിന്നീട് അദ്ദേഹം രണ്ട് പതിറ്റാണ്ട് മുൻപാണ് അമേരിക്കൻ പൗരത്വം നേടിയത്. കുടിയേറ്റക്കാരോടുള്ള ട്രംപ് ഭരണകൂടത്തിന്റെ കർശനമായ നയങ്ങളെയും നാടുകടത്തല്‍ നടപടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഇത് വെറും നിയമപാലനമല്ലെന്നും നിയമസാധുതയില്ലാത്ത ഭീഷണിയാണെന്നും അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്. വെസ്റ്റ് വെർജീനിയയിലെ വീലിംഗ്-ചാർലസ്റ്റണ്‍ രൂപതയുടെ തലവനായാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. ഇവിടുത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും വെള്ളക്കാരാണ്, ലാറ്റിൻ അമേരിക്കൻ വംശജർ വളരെ കുറവാണ്.
ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നിയമനത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു. 79 വയസ്സുള്ള ബിഷപ്പ് മാർക്ക് ബ്രണ്ണന് പകരക്കാരനായാണ് 55-കാരനായ മെൻജിവാർ-അയാല ചുമതലയേല്‍ക്കുന്നത്. ജൂലൈ 2-ന് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. കുടിയേറ്റക്കാരോടുള്ള സഭയുടെ അനുഭാവപൂർണ്ണമായ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത് .

