ബഹ്റൈനെ ആഗോള വ്യോമയാന ഹബ്ബായി ഉയർത്തുന്നതിന്റെ ഭാഗമായി ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറും പ്രീമിയം ലെയ്‌ഷർ എയർലൈനായ ബിയോണ്ടും (Beond) തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏർപ്പെട്ടു.
ബഹ്‌റൈൻ നാഷണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആല്‍ ഖലീഫയുടെയും ഗള്‍ഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് തഖിയുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
വരുന്ന ഡിസംബറില്‍ പ്രവർത്തനം ആരംഭിക്കുന്ന ഈ സഹകരണത്തിലൂടെ ഗള്‍ഫ് എയറിന്റെ പ്രവർത്തന പാരമ്പര്യവും ബിയോണ്ടിന്റെ പ്രൈവറ്റ് ജെറ്റ് മാതൃകയിലുള്ള അത്യാധുനിക ആഡംബര സൗകര്യങ്ങളും ഒത്തുചേരും. ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിയോണ്ടിനെ ഗള്‍ഫ് എയറിന്റെ പ്രീമിയം സേവനങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2030-ഓടെ രാജ്യത്തിന്റെ വിമാന സർവീസുകള്‍ നൂറ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ബഹ്‌റൈന്റെ ലക്ഷ്യത്തിന് ഈ പങ്കാളിത്തം വലിയ കരുത്തുപകരുമെന്ന് മന്ത്രി വ്യക്തമാക്കി.
പുതിയ കോഡ് ഷെയറിംഗ് കരാർ പ്രകാരം യാത്രക്കാർക്ക് ഇരു വിമാനക്കമ്പനികളിലും ഒരേപോലെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും തടസ്സമില്ലാത്ത യാത്ര ആസ്വദിക്കാനും സാധിക്കും. 2026 അവസാനിക്കുമ്പോഴേക്കും നാലായിരത്തോളം പ്രീമിയം യാത്രക്കാരെയും 2030 ഓടെ പതിനായിരക്കണക്കിന് യാത്രക്കാരെയും ഈ സംരംഭം പ്രതീക്ഷിക്കുന്നുണ്ട്. ഗള്‍ഫ് എയറിന്റെ ഫാല്‍ക്കണ്‍ ഗോള്‍ഡ് സേവനവും ബിയോണ്ടിന്റെ ബെഡ് സൗകര്യമുള്ള സീറ്റുകളും യാത്രക്കാർക്ക് വ്യത്യസ്തമായ യാത്രാനുഭവം സമ്മാനിക്കും.

