എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്വേഷണം ഉടൻ പൂർത്തിയാക്കാൻ ഹൈക്കോടതിയുടെ കർശന നിർദ്ദേശം.
കേസിന്റെ അന്വേഷണം പൂർത്തിയാക്കുന്നതിനായി ഒരു മാസം കൂടി സമയം അനുവദിച്ച ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച്, ഇത് അവസാനത്തെ അവസരമായിരിക്കുമെന്നും വ്യക്തമാക്കി. കേസ് അന്വേഷണം നീണ്ടുപോകുന്നതിനെതിരെ കോടതി ഇതിന് മുൻപും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, കേസ് അന്വേഷിക്കുന്ന വിജിലൻസ് എസ്.പി എസ്. ശശിധരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസിലെ കക്ഷിയായ എം.എസ്. അനില്‍ സമർപ്പിച്ച ഉപഹർജിയില്‍ മറുപടി നല്‍കാൻ പ്രൊസിക്യൂഷൻ കൂടുതല്‍ സമയം തേടിയിട്ടുണ്ട്. നിലവില്‍ വെള്ളാപ്പള്ളിയെ പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസുകളില്‍ ഒന്നിന്റെ മാത്രമാണ് അന്വേഷണം പൂർത്തിയായിട്ടുള്ളത്. കേസിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയില്‍ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
മുതിർന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2016-ലാണ് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം ആരംഭിക്കുന്നത്. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനില്‍ നിന്ന് മൈക്രോ ഫിനാൻസ് പദ്ധതികളുടെ മറവില്‍ വ്യാജ വനിതാ സ്വയംസഹായ സംഘങ്ങളുടെ പേരില്‍ എസ്.എൻ.ഡി.പി കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സാമ്പത്തിക തിരിമറിയിലൂടെയും ഗൂഢാലോചനയിലൂടെയും ഏകദേശം 15 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് വി.എസ്. അച്യുതാനന്ദൻ പരാതിയില്‍ ആരോപിച്ചിരുന്നത്.

