പശ്ചിമ ബംഗാളില്‍ അഴിമതി ആരോപണത്തെ തുടർന്ന് ഒരു തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലർ കൂടി കൊല്‍ക്കത്ത പൊലീസിന്റെ പിടിയിലായി.
കൊല്‍ക്കത്ത മുൻസിപ്പല്‍ കോർപ്പറേഷൻ (കെ.എം.സി) 106-ാം വാർഡ് കൗണ്‍സിലറായ അജിത് ദാസ് താക്കൂറാണ് അറസ്റ്റിലായത്. തന്റെ സ്വാധീനം ഉപയോഗിച്ച് പ്രാദേശിക പ്രൊമോട്ടർമാരില്‍ നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം തട്ടിയെടുത്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. പരാതി ലഭിച്ചതിന് പിന്നാലെ അജിത് ദാസിനെ വിളിപ്പിച്ചു ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതോടെ കൊല്‍ക്കത്തയില്‍ അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന ടി.എം.സി കൗണ്‍സിലർമാരുടെ എണ്ണം മൂന്നായി ഉയർന്നു. നേരത്തെ കെ.എം.സി 36-ാം വാർഡ് കൗണ്‍സിലർ സച്ചിൻ സിങ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായിരുന്നു. കൂടാതെ മേയ് 23-ന് 123-ാം വാർഡ് കൗണ്‍സിലർ സുദീപ് പോളെയും മറ്റൊരു അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നടത്തുന്ന പൊതുപ്രവർത്തകർക്കെതിരെ കർശന നടപടി തുടരുമെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരം പിടിച്ചതിന് പിന്നാലെ തൃണമൂല്‍ നേതാക്കള്‍ വ്യാപകമായി നിയമനടപടികള്‍ നേരിടുന്നുണ്ട്. ഇതിനിടെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് പാർട്ടിയില്‍ നിന്നും മറ്റൊരു തിരിച്ചടി കൂടി നേരിട്ടു. പാർട്ടിയില്‍ നിന്ന് പുറത്താക്കിയ ഋതബത്രയെ പ്രതിപക്ഷ നേതാവായി പിന്തുണച്ച് 80 ടി.എം.സി എം.എല്‍.എമാരില്‍ 60 പേർ സ്പീക്കർക്ക് കത്ത് നല്‍കി. വെറും 20 എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് ഇപ്പോള്‍ മമതയ്ക്കുള്ളത്. തങ്ങളാണ് യഥാർത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്നാണ് ഈ വിമത എം.എല്‍.എമാരുടെ വാദം.

