പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ടോളം നീണ്ട മമത ബാനർജി യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേക്ക്.
തൃണമൂല്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കിയാണ് ബിജെപി വംഗനാട്ടില്‍ ചരിത്ര വിജയം ഉറപ്പിച്ചിരിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം ഇരുന്നൂറിലേറെ സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം വെറും എണ്‍പത്തിയഞ്ച് സീറ്റുകളില്‍ ഒതുങ്ങിനില്‍ക്കുന്ന കാഴ്ചയാണുള്ളത്. ദേശീയ രാഷ്ട്രീയത്തിലെ തന്നെ കരുത്തുറ്റ പ്രതിപക്ഷ മുഖമായിരുന്ന മമതയുടെ ഈ പടിയിറക്കം ഇന്ത്യൻ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ക്ക് വഴിമാറുമെന്ന് ഉറപ്പാണ്.
സ്വന്തം തട്ടകമായ ഭവാനിപൂരില്‍ മുൻ തൃണമൂല്‍ നേതാവ് കൂടിയായ സുവേന്ദു അധികാരിയില്‍ നിന്നും മമത കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ബിജെപി ദീർഘകാലമായി പയറ്റുന്ന ധ്രുവീകരണ രാഷ്ട്രീയവും മൂന്ന് തവണ തുടർച്ചയായി ഭരിച്ചതിനെത്തുടർന്നുള്ള ശക്തമായ ഭരണവിരുദ്ധ വികാരവുമാണ് തൃണമൂലിന്റെ പതനത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. അഴിമതി ആരോപണങ്ങളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും തിരിച്ചടിയായി മാറിയപ്പോള്‍, പ്രത്യേകിച്ച് 2024-ലെ ആർ.ജി കർ മെഡിക്കല്‍ കോളേജ് സംഭവവും അതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും വോട്ടർമാരെ കാര്യമായി സ്വാധീനിച്ചു. ഗ്രാമീണ മേഖലകളായ ബിർഭൂം, പൂർവ്വ വർധമാൻ, ഹൂഗ്ലി, ജംഗിള്‍ മഹല്‍ എന്നിവിടങ്ങളില്‍ ബിജെപി വൻ മുന്നേറ്റമാണ് നടത്തിയത്.
ഏകദേശം എഴുപത് ശതമാനത്തോളം വരുന്ന ഹിന്ദു വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി ഏകീകരിക്കാൻ ബിജെപിക്ക് സാധിച്ചു. സംസ്ഥാനത്തെ ഇരുപത്തിയേഴ് ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകള്‍ വിവിധ പാർട്ടികള്‍ക്കിടയില്‍ ഭിന്നിച്ചു പോയത് തൃണമൂലിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. നഗരമേഖലകളിലും മുൻപ് തൃണമൂലിനെ ശക്തമായി പിന്തുണച്ചിരുന്ന സ്ത്രീ വോട്ടർമാരിലും ഇത്തവണ ബിജെപി വലിയ സ്വാധീനം ചെലുത്തി. മുപ്പത്തിനാല് വർഷം തുടർച്ചയായി ബംഗാള്‍ ഭരിച്ച ഇടതുപക്ഷത്തിന് ഡോംകല്‍ മണ്ഡലത്തില്‍ നിന്നും മൊസ്തഫിജുർ റഹ്മാൻ വഴി ഒരേയൊരു സീറ്റ് മാത്രമാണ് നിലനിർത്താനായത്. കഴിഞ്ഞ തവണ സംപൂജ്യരായ കോണ്‍ഗ്രസ് ഇത്തവണ രണ്ട് സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്. “സോനാർ ബംഗ്ല” എന്ന മുദ്രാവാക്യമുയർത്തി ബിജെപി നടത്തിയ പ്രചാരണം ഹിന്ദി സംസാരിക്കുന്നവരുടെ പാർട്ടിയെന്ന പ്രതിച്ഛായ മാറ്റുന്നതില്‍ വിജയിച്ചെന്നാണ് അന്തിമ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

