ചികിത്സയ്ക്കായി അടിയന്തരമായി യാത്ര ചെയ്യേണ്ട കാൻസർ രോഗികള്‍ക്ക് ഇന്ത്യൻ റെയില്‍വേയുടെ എമർജൻസി ക്വാട്ട സൗകര്യം ലഭ്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് .
കാൻസർ രോഗികള്‍ക്കും അവർക്കൊപ്പമുള്ള ഒരാള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഇതിനായി ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ സഹിതം സമീപത്തെ എമർജൻസി ക്വാട്ട കൈകാര്യം ചെയ്യുന്ന അധികാരിയെ സമീപിച്ച് കണ്‍ഫേം റിസർവേഷനായി അപേക്ഷിക്കാം.സീറ്റുകളുടെ ലഭ്യതയും യാത്രയുടെ അടിയന്തര ആവശ്യകതയും പരിശോധിച്ച ശേഷമായിരിക്കും ടിക്കറ്റ് അനുവദിക്കുക
നിലവില്‍, ഇളവുകളുള്ള ടിക്കറ്റുകളില്‍ യാത്ര ചെയ്യുന്ന കാൻസർ രോഗികള്‍ക്കും ഒപ്പമുള്ളവർക്കും ബുക്ക് ചെയ്യുന്ന സമയത്തുതന്നെ മുഴുവൻ എമർജൻസി ക്വാട്ടയും ഉപയോഗപ്പെടുത്താം. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ, യാത്രക്കാർ കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സർക്കാറിന്റെ ആരോഗ്യ വകുപ്പ് അംഗീകരിച്ച ആശുപ്രതിയിലെ ,അല്ലെങ്കില്‍ സ്ഥാപനത്തിലെ ഓഫിസർ-ഇൻ-ചാർജ് ഒപ്പിട്ട കണ്‍സെഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കാൻസർ രോഗികള്‍ക്കും അവരുടെ കൂടെയുള്ളവർക്കുമായി ഓരോ ട്രെയിനിലും എമർജൻസി ക്വാട്ടയില്‍ ആകെ 12 ബർത്തുകളാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ ഫസ്റ്റ് ക്ലാസ് (FC), എസി 2 ടയർ (2A), എസി 3 ടയർ (3A), എസി ചെയർ കാർ (CC) എന്നിവയില്‍ രണ്ട് വീതം ബർത്തുകളും സ്ലീപ്പർ ക്ലാസില്‍ നാല് ബർത്തുകളും ഇതിനായി സംവരണം ചെയ്തിട്ടുണ്ട്.

