അരനൂറ്റാണ്ടിന്റെ പകിട്ടോടെ ദുബൈയുടെ മുഖമുദ്രയായിരുന്ന ടൊയോട്ട ബില്‍ഡിങ് ഇനി ചരിത്രത്തിലേക്ക്. ശൈഖ് സായിദ് റോഡിലെ ഈ പ്രശസ്ത കെട്ടിടം സുരക്ഷാ കാരണങ്ങളാല്‍ പൊളിച്ചുനീക്കാൻ തീരുമാനിച്ചു.
2027ല്‍ കെട്ടിടം പൊളിച്ചുമാറ്റാനാണ് പദ്ധതിയെന്നാണ് ഉടമകളായ നാസർ റാശിദ് ലൂത്ത ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
1974ല്‍ നിർമാണം പൂർത്തിയായ കെട്ടിടത്തിന് 65 മീറ്റർ ഉയരവും 15 നിലകളുമാണുള്ളത്. അന്ന് ദുബൈയിലെ ഏറ്റവും ശ്രദ്ധേയമായ കെട്ടിടങ്ങളിലൊന്നായിരുന്നു ഇത്. കെട്ടിടത്തിന്റെ ഔദ്യോഗിക പേര് നാസർ റാശിദ് ലൂത്ത ബില്‍ഡിങ് എന്നായിരുന്നു.
എന്നാല്‍ 1981ല്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ചുവന്ന അക്ഷരങ്ങളിലുള്ള ടൊയോട്ടയുടെ പരസ്യബോർഡാണ് കെട്ടിടത്തിന്റെ പേര് തന്നെ മാറ്റിയത്. പിന്നീട് പ്രവാസികളുടെ ഓർമകളില്‍ ഇത് ടൊയോട്ട ബില്‍ഡിങ് എന്ന പേരില്‍ ഇടംപിടിച്ചു. 2018ല്‍ ടൊയോട്ടയുടെ പരസ്യബോർഡ് നീക്കം ചെയ്‌തെങ്കിലും, കെട്ടിടത്തിനെ എല്ലാവരും ടൊയോട്ടാ ബില്‍ഡിങ് എന്നു വിളിച്ചു വന്നു .
കെട്ടിടം പൊളിക്കുന്നതിനുള്ള കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ താമസക്കാർക്ക് 2026 ഡിസംബർ വരെ തുടരാനാണ് അനുമതി. എന്നാല്‍, പകുതിയിലേറെ താമസക്കാർ ഇതിനകം ഒഴിഞ്ഞ് പോയിട്ടുണ്ട് .അടുത്ത വർഷം കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി 70 ശതമാനം വാടകക്കാരെയും ഒഴിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഒരുകാലത്ത് ദുബൈയുടെ വളർച്ചയുടെ പ്രതീകമായിരുന്ന ടൊയോട്ട ബില്‍ഡിങ് ഓർമ്മയാവാൻ പോവുകയാണു .പുതിയ ദുബൈയുടെ ഉയരങ്ങള്‍ക്കിടയില്‍, പഴയ ദുബൈയുടെ ഗൃഹാതുരമായൊരു ഒരു അടയാളം കൂടി 2027 ല്‍ മായുകയാണ്.

