ദുബായ്, ഷാർജ, അജ്മാൻ നഗരങ്ങള്‍ക്കിടയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വൻകിട യാത്രാ പദ്ധതികള്‍ക്ക് യുഎഇ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഹൗസിംഗ് കൗണ്‍സില്‍ അംഗീകാരം നല്‍കി.
ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്റൂഇയുടെ അധ്യക്ഷതയില്‍ ചേർന്ന 2026-ലെ ആദ്യ യോഗത്തിലാണ് 600 കോടി ദിർഹം (Dh6-billion) ചെലവ് വരുന്ന നാലാം ഫെഡറല്‍ കോറിഡോർ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള കർശനമായ നടപടികളും കൗണ്‍സില്‍ ചർച്ച ചെയ്തു.
ബിആർടി (BRT) സംവിധാനവും 10 പുതിയ റൂട്ടുകളും
നഗരങ്ങള്‍ക്കിടയിലെ തിരക്ക് കുറയ്ക്കാൻ ബസ് റാപ്പിഡ് ട്രാൻസിറ്റ് (Bus Rapid Transit – BRT) അധിഷ്ഠിതമായ പൊതുഗതാഗത സംവിധാനമാണ് പ്രധാനമായും വിഭാവനം ചെയ്യുന്നത്. മെട്രോയ്ക്ക് സമാനമായ വേഗതയിലും എന്നാല്‍ കുറഞ്ഞ ചെലവിലും പ്രവർത്തിക്കുന്ന ഈ സംവിധാനത്തിനായി പ്രത്യേക ലെയ്നുകള്‍ സജ്ജമാക്കും. പ്രധാന മെട്രോ സ്റ്റേഷനുകളെയും നഗര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന 10 പ്രധാന റൂട്ടുകളാണ് പദ്ധതിയിലുള്ളത്. അജ്മാനെ മൂന്നും നാലും ഫെഡറല്‍ കോറിഡോറുകളുമായി കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കുന്നതിലൂടെ നിലവിലെ റോഡുകളിലെ സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും.
68 കിലോമീറ്റർ നീളുന്ന നാലാം ഫെഡറല്‍ കോറിഡോർ
ഇത്തിഹാദ് റോഡ് (E11), മുഹമ്മദ് ബിൻ സായിദ് റോഡ് (E311), എമിറേറ്റ്‌സ് റോഡ് (E611) എന്നിവയ്ക്ക് പുറമെ നാലാമതൊരു പ്രധാന പാത കൂടി യാഥാർത്ഥ്യമാവുകയാണ്. 68 കിലോമീറ്റർ നീളത്തില്‍ നിർമ്മിക്കുന്ന ഈ പാതയില്‍ ഇരുവശങ്ങളിലുമായി 6 മുതല്‍ 8 വരെ ലെയ്നുകള്‍ ഉണ്ടാകും. 10 പ്രധാന ജംഗ്ഷനുകളും നാല് ഫ്ലൈഓവറുകളും ഉള്‍പ്പെടുന്ന ഈ പദ്ധതിക്കായി 600 കോടി ദിർഹമാണ് പ്രതീക്ഷിക്കുന്ന ചെലവ്. എമിറേറ്റുകള്‍ക്കിടയിലെ ചരക്ക് നീക്കവും യാത്രാ സൗകര്യവും മെച്ചപ്പെടുത്താൻ ഈ പാത സഹായിക്കും.
വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം
ദുബായില്‍ വാഹനങ്ങളുടെ എണ്ണം പ്രതിവർഷം 8 ശതമാനത്തിലധികം വർദ്ധിക്കുന്നത് ആഗോള ശരാശരിയേക്കാള്‍ (2%) വളരെ കൂടുതലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാർ ഉടമസ്ഥാവകാശത്തിന് കർശനമായ നിയമങ്ങള്‍ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള നിർദ്ദേശങ്ങള്‍ കൗണ്‍സില്‍ വിലയിരുത്തി. പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രകൃതിക്ഷോഭങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഗതാഗതം തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും യോഗം ചർച്ച ചെയ്തു.

