ഇറാനുമായുള്ള കരാറിന് സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്ക് സൗജന്യമായി തുറന്നുനല്‍കാൻ ഇറാൻ ഒരുക്കമാണെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന നിഷേധിച്ച് ഇറാൻ.
ഇറാന്റെ പരിഗണനയിലുള്ളതും യുഎസ് അവതരിപ്പിച്ചതുമായ കരട് കരാർ നിബന്ധനകള്‍ പ്രതിഫലിക്കാത്തതും നേരിൻ്റെയും നുണയുടെയും മിശ്രിതമാണെന്നും ട്രംപിന്റെ പ്രസ്താവനകളെ നിഷേധിച്ചുകൊണ്ട് ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ട്രംപിൻ്റെ അഭിപ്രായങ്ങള്‍ കെട്ടിച്ചമച്ച വിജയത്തെ ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറുമായി (IRGC) ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസി ഉന്നത ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പറഞ്ഞു. കരട് കരാറില്‍ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. ഹോർമുസ് വീണ്ടും തുറക്കുന്നതിനുള്ള ഇറാൻ്റെ ക്രമീകരണങ്ങളില്‍ കപ്പലുകളുടെ നിരീക്ഷണം, പരിശോധന, സേവനങ്ങള്‍ നല്‍കല്‍, സുരക്ഷാനടപടികള്‍ എന്നിവ ഉള്‍പ്പെട്ടേക്കാം എന്നും ട്രംപിന്റെ അവകാശവാദത്തെ തള്ളി ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇറാൻ്റെ ആണവശേഷി നശിപ്പിക്കുമെന്ന ട്രംപിൻ്റെ വാദത്തെയും ഫാർസ് നിഷേധിച്ചു. വിശ്വസനീയമായ സ്രോതസ്സുകള്‍ ഈ വാദം അടിസ്ഥാനരഹിതമാണെന്നും ചർച്ചയിലുള്ള മെമ്മോറാണ്ടത്തില്‍ അത്തരം വ്യവസ്ഥകളൊന്നുമില്ലെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
കരടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം 12 ബില്യണ്‍ ഡോളറിൻ്റെ തടഞ്ഞുവെച്ച ഇറാനിയൻ ആസ്തികളുടെ ഉടനടി വിതരണമാണെന്ന് പറഞ്ഞു. ഫണ്ട് വിതരണം ചെയ്യുന്നതുവരെ ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് ഇറാൻ നീങ്ങില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഹിസ്ബുള്ളയുടെ നിലപാടിന് അനുസൃതമായി ലെബനനിലെ പൂർണ്ണ വെടിനിർത്തല്‍ ചർച്ചകളിലെ മറ്റൊരു പ്രധാന വിഷയമാണെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ട് അനുസരിച്ച്, ഉപരോധം ലഘൂകരിക്കുന്നതും ആണവ വിഷയവും സംബന്ധിച്ച ചർച്ചകള്‍ ഉള്‍പ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് ഇറാൻ നീങ്ങുന്നത് നിബന്ധനകള്‍ നിറവേറ്റിയാല്‍ മാത്രമായിരിക്കും. ഏതൊരു അന്തിമ കരാറും ഇറാന്റെ വ്യവസ്ഥകളെയും യുഎസിനോടുള്ള വിശ്വാസ്യതയെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

