ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷണിച്ചു.
സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളായ ഗ്ലോബല്‍ ജോബ് വാച്ച് ടവർ, സ്പേസ് എക്കണോമി എന്നിവയില്‍ ഉപദേശകനാകാനാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എൻ. രാമചന്ദ്രൻ സ്മാരക പുരസ്കാരം എസ്. സോമനാഥിന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ക്ഷണത്തില്‍ വലിയ സന്തോഷമുണ്ടെന്ന് എസ്. സോമനാഥ് പ്രതികരിച്ചു.
കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനും ഉന്നതപഠനത്തിനായി യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് തടയുന്നതിനുമായി പ്രശസ്തമായ വിദേശ സർവ്വകലാശാലകള്‍ സംസ്ഥാനത്ത് ക്യാമ്പസുകള്‍ ആരംഭിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് യുവാക്കളുടെ എണ്ണം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രവണത വികസന പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ കണക്കിലെടുക്കണം. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് തൊഴില്‍ മേഖലയെ മാറ്റിമറിക്കുന്ന പശ്ചാത്തലത്തിലാണ് ബജറ്റില്‍ നോളഡ്ജ് വാലി പദ്ധതിയും ഗ്ലോബല്‍ വാച്ച് ടവറും ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർമാൻ അച്യുത്ശങ്കർ എസ്. നായർ, പ്രഭ വർമ്മ, പി.പി. ജെയിംസ്, ബാബു ദിവാകരൻ, ദീപു രവി എന്നിവർ പങ്കെടുത്തു.

