‘അമ്മയാകണോ അതോ ജോലി വേണോ’ എന്ന് ഉദ്യോഗാർഥികളോട് ചോദിക്കാൻ അധികൃതർക്ക് അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഗർഭാവസ്ഥ സർക്കാർ ജോലി നിഷേധിക്കാനുള്ള കാരണമായി കാണാനാവില്ലെന്നും മാതൃത്വവും കരിയറും തമ്മില്‍ തിരഞ്ഞെടുക്കാൻ സ്ത്രീയെ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
ഫോറസ്റ്റ് ഗാർഡ്, വൈല്‍ഡ് ലൈഫ് ഗാർഡ് തസ്തികകളിലേക്കുള്ള നിയമനത്തില്‍ ഗർഭിണിയായ ഉദ്യോഗാർഥിക്ക് കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു നല്‍കാൻ വിസമ്മതിച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഈ നിർണായക വിധി. 2023-ല്‍ വിജ്ഞാപനം വന്ന തസ്തികയിലേക്ക് 2025-ലാണ് പരീക്ഷ നടന്നത്. ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതി നാല് മണിക്കൂറിനുള്ളില്‍ 14 കിലോമീറ്റർ നടക്കുക എന്ന കായിക പരീക്ഷ മാറ്റിവെക്കാൻ അപേക്ഷിച്ചെങ്കിലും കമ്മീഷൻ അത് നിരസിക്കുകയായിരുന്നു.
നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഗർഭാവസ്ഥ ജോലിക്ക് അയോഗ്യതയല്ലെന്നും മാനുഷിക പരിഗണന നല്‍കാൻ കമ്മീഷന് അധികാരമുണ്ടെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അരുണ്‍ ഭൻസാലി, ജസ്റ്റിസ് ജസ്‌പ്രീത് സിങ് എന്നിവരടങ്ങുന്ന ബെഞ്ച്, യുവതിക്ക് നാലാഴ്ചയ്ക്കകം പുതിയ കായികക്ഷമതാ പരീക്ഷ നടത്താൻ ഉത്തരവിട്ടു.

