വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു. വയനാട്ടില്‍ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.
സുതാര്യമായി നടന്ന പഠനമാണിത്. 2023 ലാണ് പഠനം നടന്നത്. എല്ലാ പഠനവും പൂർത്തീകരിച്ചു. സംസ്ഥാനവും കേന്ദ്രവും അനുമതി നല്‍കി. ഹൈക്കോടതി 2025 ഡിസംബർ 16 ന് അനുമതി ലഭിച്ചതിനെതിരായ ഹർജികള്‍ തള്ളി. അപ്പീലുകള്‍ സുപ്രീം കോടതിയില്‍ എത്തി. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു. പാരിസ്ഥിതിക അനുമതി സമ്മർദം ചെലുത്തി വാങ്ങി എന്ന ആരോപണം കോടതിയോട് ഉള്ള അവഗണനയാണ്. പലരേയും പഴി ചാരി മന്ത്രിമാർ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പിണറായി പറഞ്ഞു.
ഉന്നതതല യോഗമാണ് മണ്ണ് നീക്കാൻ നിർദേശം നല്‍കിയത്. ആ തീരുമാനം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്. ആരാണ് ഉത്തരവാദി. അനന്തമായ സാധ്യത തുറക്കുന്ന പദ്ധതിയാണ് വയനാട് തുരങ്കപാത പദ്ധതി. പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കൂനയായി നില്‍ക്കുന്നുണ്ട്. അതും മുകളില്‍ നിന്ന് വന്ന മണ്ണും ചേർന്നാണ് ഒലിച്ചിറങ്ങിയത്. ക്യാമ്പില്‍ ഉള്ളവർ ചില പ്രയാസങ്ങള്‍ അറിയിച്ചു. ആവശ്യത്തിന് വസ്ത്രങ്ങള്‍ ഇല്ല. സ്ത്രീകള്‍ ഉടുത്തു വന്ന വസ്ത്രത്തില്‍ തന്നെയാണ് തുടരുന്നത്. അക്കാര്യത്തില്‍ ശ്രദ്ധവേണം. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ചേരുന്നു. അനുശോചനം അറിയിക്കുന്നു. കാണാതായവർക്ക് വേണ്ടി തെരച്ചില്‍ തുടരുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പിണറായി പറഞ്ഞു.

