അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നു.
ആഗോള ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിനടുത്തെത്തി. അമേരിക്കൻ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 84 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ജൂലൈ മാസത്തില്‍ മാത്രം ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 10 ശതമാനത്തിലധികം വർധനവുണ്ടായി. ഇത് മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ മുന്നേറ്റമാണ്.
അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണവും തുടർന്നുണ്ടായ തിരിച്ചടികളുമാണ് എണ്ണവിപണിയെ വീണ്ടും അസ്ഥിരമാക്കിയത്. സംഘർഷം പ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളിലേക്കോ കപ്പല്‍ ഗതാഗത പാതകളിലേക്കോ വ്യാപിച്ചാല്‍ ആഗോള വിതരണം തടസ്സപ്പെടുമെന്ന ഭീതിയാണ് വില വർധനവിന് കാരണം. ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെ സുരക്ഷാ ഭീഷണി ബാധിക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ.
ഇതിനുപുറമെ അമേരിക്കയിലെ ക്രൂഡോയില്‍ ശേഖരത്തില്‍ കുറവുണ്ടായതും പ്രതിസന്ധിയുടെ ആഘാതം കൂട്ടിയിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളിലും എണ്ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. എണ്ണവില ഉയരുന്നത് ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് കനത്ത തി തിരിച്ചടിയാകും. ഇത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നതിനൊപ്പം പെട്രോള്‍, ഡീസല്‍ വിലയിലും പൊതുവിലക്കയറ്റത്തിലും പ്രതിഫലിച്ചേക്കാം.

